പാഠ്യപദ്ധതിയും ബോധനരീതിയും മാറുമ്പോള്‍ രക്ഷിതാക്കള്‍ എന്തു ചെയ്യണം!


പുതിയ അധ്യയനവര്‍ഷം പഠനരീതിയിലും പാഠ്യപദ്ധതിയിലും മാറ്റങ്ങളുണ്ട്. ബോധന കാഴ്ചപ്പാടിലും പരീക്ഷണങ്ങളുണ്ടാവും. അതെല്ലാം രക്ഷിതാവ് കൂടി അറിഞ്ഞിരിക്കണം. സ്‌കൂളിലെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കും ഫലപ്രാപ്തിക്കും അത് അത്യാവശ്യമാണ്.

സ്‌കൂള്‍ തുറക്കുമ്പോള്‍ പുതിയ ഒരുപാട് മാറ്റങ്ങളാണ് കുട്ടികളും രക്ഷിതാക്കളും അഭിമുഖീകരിക്കേണ്ടി വരുന്നത്. ആദ്യത്തെ രണ്ടാഴ്ചക്കാലം പുസ്തകരഹിത ക്ലാസുകളായിരിക്കും എന്നാണ് പുതിയ വാര്‍ത്ത.

അപ്പോള്‍ രണ്ടാഴ്ച എന്തൊക്കെ നടക്കും?

ലഹരി, പ്രായമാകുന്നതിനു മുമ്പുള്ള വാഹന ഉപയോഗം, മൊബൈല്‍ ഫോണ്‍ അമിതാസക്തി, സോഷ്യല്‍ മീഡിയയിലെ അനാരോഗ്യ പ്രവണതകള്‍, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, പൊതുമുതല്‍ സംരക്ഷണം, അക്രമവാസന, പാലിക്കേണ്ട നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ബോധവത്കരണ പരിപാടികളാണ് രണ്ടാഴ്ച നടക്കുക.

പഠനരീതിയിലും പാഠ്യപദ്ധതിയിലും മാറ്റങ്ങളുണ്ട്. ബോധന കാഴ്ചപ്പാടിലും പുതിയ പരീക്ഷണങ്ങളുണ്ടാവും. അതെല്ലാം രക്ഷിതാവ് കൂടി അറിഞ്ഞിരിക്കേണ്ടതാണ്. കാരണം, സ്‌കൂളിലെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കും ഫലപ്രാപ്തിക്കും അത് അത്യാവശ്യമാണ്.

ലഹരി വരുന്ന വഴി

ലഹരി മാഫിയ ചുറ്റും വല വിരിച്ചിരിക്കുകയാണ്, രക്ഷിതാക്കളെ മുള്‍മുനയിലാക്കി. ലഹരി വില്പനക്കും കാരിയര്‍മാരായും കുട്ടികളെ പോലും ഉപയോഗിക്കുന്നത് വലിയൊരു വിപത്താണ്. കൗതുകത്തിനും കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയുമാണ് പല കുട്ടികളും ലഹരി ഉപയോഗിച്ചു തുടങ്ങുന്നത്.

ലഹരിക്ക് അടിമപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും വീട്ടില്‍നിന്ന് സ്നേഹമോ പരിഗണനയോ കിട്ടാത്ത കുട്ടികളാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തന്നെ കാത്തിരിക്കുന്ന, തന്നെ സ്നേഹിക്കുന്ന ഒരു കുടുംബം ഉണ്ടെന്നു ബോധ്യമുള്ള കുട്ടി ലഹരിയെ സമീപിക്കില്ല. ആ ചിന്ത വളര്‍ത്തിയെടുക്കാനുള്ള ഇടപെടലുകള്‍ വീട്ടിലെ എല്ലാവരില്‍ നിന്നും ഉണ്ടായേ പറ്റൂ.

തൊട്ടടുത്തിരിക്കുന്ന കുട്ടിയെ മനസ്സിലാക്കാന്‍ കുട്ടിയെ തല്പരനാക്കുക. അതിലൂടെ അങ്ങേയറ്റം വിഷമസന്ധികളിലാണ് ആ കുട്ടിയെങ്കില്‍ അവനെ രക്ഷിക്കാമല്ലോ. വീട്ടുകാരോടുള്ള പക തീര്‍ക്കാന്‍ പോലും ലഹരി ഉപയോഗിക്കുന്ന കുട്ടികളുണ്ട്. സ്വന്തം ജീവിതം നശിപ്പിച്ചു പോലും രക്ഷിതാക്കള്‍ക്ക് വേദന നല്‍കണമെന്ന് ആഗ്രഹിക്കുന്ന കൗമാരക്കാര്‍. അത്തരമൊരു സാഹചര്യം എങ്ങനെയാണ് വരുന്നതെന്ന് ഓരോരുത്തരും പഠിക്കേണ്ടിയിരിക്കുന്നു.

മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍

ചെറിയ കുട്ടികള്‍ക്കു പോലും ഇന്ന് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ട്. അത് അവരെ പഠനത്തില്‍ നിന്ന് പിന്തിരിപ്പിക്കുക മാത്രമല്ല, അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം തന്നെ താറുമാറാക്കുന്നു. ചില കുട്ടികള്‍ ഫ്രീ ഫയര്‍, ബിജിഎംഐ തുടങ്ങിയ മാരക ഗെയിമുകള്‍ കളിക്കുന്നതില്‍ വ്യാപൃതരാണ്. അത് അവരുടെ മാനസിക-വൈകാരിക പ്രകടനങ്ങളെ എത്രത്തോളം ബാധിക്കുന്നു എന്നുപോലും മിക്ക രക്ഷിതാക്കള്‍ക്കും അറിയില്ല. അങ്ങനെ ഓരോ കുട്ടിയും ഓരോ തുരുത്തിലാണ്.

കുട്ടികള്‍ കൂടിയിരിക്കുമ്പോള്‍ പോലും ഗെയിമിന്റെ ലോകത്താണ്. റീല്‍സാണ് ലൈഫ് എന്നു വിചാരിച്ച് കഴിയുന്ന കുട്ടികളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ മാത്രം ഹരം കണ്ടെത്തുന്ന കുട്ടികളെ സൃഷ്ടിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ചില രക്ഷിതാക്കളെങ്കിലും കുട്ടികള്‍ക്ക് തീരെ മൊബൈല്‍ ഫോണ്‍ കൊടുക്കാത്തവരുണ്ട്. ഒരുപക്ഷേ, അത് അതിലും വിദൂരമായ വിപരീത ഫലം ഉണ്ടാക്കാം. കുട്ടി മൊബൈല്‍ ഫോണ്‍ കിട്ടുന്ന സ്ഥലം തേടി പോവാനും വലിയ ചതിക്കുഴികളില്‍ പെടാനും സാധ്യതയുണ്ട്.

ആരോഗ്യവും ശീലങ്ങളും

ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. പക്ഷേ, അധികം കുട്ടികളും ഫാസ്റ്റ് ഫുഡിന്റെ ലോകത്താണ് ജീവിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം മുതല്‍ ഉച്ചഭക്ഷണത്തില്‍ കുട്ടികള്‍ക്ക് പോഷകസമൃദ്ധവും അതോടൊപ്പം കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണം നല്‍കാന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ശീലങ്ങളാണ് കുട്ടികളുടെ ഭക്ഷണം തീരുമാനിക്കുന്നത്.

കായികക്ഷമത കുറഞ്ഞുവരുന്ന അവസ്ഥയും ഇന്ന് കുട്ടികളില്‍ കണ്ടുവരുന്നു. ആരോഗ്യ-കായിക-പ്രവൃത്തിപരിചയ വിദ്യാഭ്യാസത്തില്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാവുമെന്നാണ് പറയുന്നത്. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അവസരമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഒരുപാട് മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും എളുപ്പവും മികച്ചതുമായ മാര്‍ഗമാണ് പരിസ്ഥിതിയോട് ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുക എന്നത്. പൂച്ചെടികളും പച്ചക്കറികളും ഫലവൃക്ഷങ്ങളും നട്ടു പരിപാലിക്കുന്നതിലൂടെ ലഭിക്കുന്ന മാനസിക സംതൃപ്തി നിര്‍വചിക്കാനോ പറഞ്ഞറിയിക്കാനോ പറ്റാത്ത ഒന്നാണ്. അതിനുള്ള അവസരങ്ങള്‍ സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നും ഒരുക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം.

ജീവിതം ഫ്ളാറ്റുകളില്‍ ആണെങ്കിലും സ്ഥലം വളരെ കുറവാണെങ്കിലും അതിനൊക്കെ മനസ്സുവെച്ചാല്‍ ഒരുപാട് ബദല്‍ മാര്‍ഗങ്ങളുണ്ട്. ചട്ടികള്‍, ഡ്രമ്മുകള്‍, മള്‍ട്ടിപ്ലാന്റിങ് ടവര്‍ പോട്ടുകള്‍ എന്നിവയൊക്കെ ഉപയോഗിക്കാം. 'ഗ്രീന്‍ സ്‌കൂള്‍ ക്ളീന്‍ സ്‌കൂള്‍' പദ്ധതി ഏറക്കുറെ വിജയം കണ്ടിട്ടുണ്ട്. 'ഗ്രീന്‍ ഹോം ഹാപ്പി ഹോം' എന്ന ചിന്താഗതിയാണ് ഇനി നാം വളര്‍ത്തിയെടുക്കേണ്ടത്. വീടുകളില്‍ പച്ചപ്പ് നിറയട്ടെ; സന്തോഷവും.

വൈകാരിക സന്തുലനം

എന്തിനും ഏതിനും കടിച്ചു കീറുന്ന പ്രകൃതമാണ് എന്റെ കുട്ടിക്ക്. എന്തും എടുത്തെറിയും, നശിപ്പിക്കും. ആരോടും കടപ്പാടോ സ്നേഹമോ ഇല്ല... അങ്ങനെയങ്ങനെ രക്ഷിതാക്കളുടെ വേവലാതികള്‍ വളരുകയാണ്. എന്താണ് ഇതിന് ഒരു പരിഹാരം?

കുട്ടിക്ക് ആവശ്യത്തിനുള്ള സ്നേഹവും പരിഗണനയും കൊടുക്കുന്നതോടൊപ്പം പ്രയാസങ്ങള്‍ അറിഞ്ഞ്, വീട്ടിലെ സാഹചര്യം മനസ്സിലാക്കി ജീവിക്കാനുള്ള അവസരമാണ് നാം ഒരുക്കേണ്ടത്. ഗൃഹനാഥന്മാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നിലനില്‍ക്കെത്തന്നെ എന്റെ കുട്ടിയെങ്കിലും തങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ അറിയാതെ ജീവിക്കണമെന്ന് തീരുമാനിച്ചാല്‍ അതിലും വലിയ ദുരന്തം വേറെയില്ല.

വിപണനമേഖലയിലെ പ്രോത്സാഹനം കുട്ടികളെ കാര്യമായി ബാധിക്കുന്നു. അപ്പുറവും ഇപ്പുറവും നോക്കി ആവശ്യങ്ങള്‍ ഉണ്ടാവുകയും അതിന്റെ വലുപ്പവും മൂല്യവും നോക്കി കുട്ടികള്‍ നെടുവീര്‍പ്പിടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. വീട്ടിലെ സാമ്പത്തിക സ്ഥിതിയും സാഹചര്യവും കുട്ടിയെ അറിയിക്കുക, അതിനനുസരിച്ച് അവനെ പ്രാപ്തനാക്കുക എന്നതു മാത്രമേ ഇതിനു ചികിത്സയുള്ളൂ.

വിവിധ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ അതിനെ മറികടക്കാനുള്ള സമയോചിതമായ ഇടപെടലുകള്‍ നടത്താനുള്ള പക്വത കുട്ടികളില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. അതിനുള്ള പരിശീലനം ആദ്യ രണ്ടാഴ്ചക്കാലത്ത് കുട്ടികള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ അത് പ്രായോഗികമാവണമെങ്കില്‍ സ്‌കൂളിലും വീട്ടിലും അതിന്റെ തുടര്‍ച്ചകള്‍ ഉണ്ടാകണം.

മൂല്യബോധവും അംഗീകാരവും

മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ആദരിക്കാനും ബഹുമാനിക്കാനുമുള്ള തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ വളരെ എളുപ്പമാണ്. മൂല്യബോധമുള്ള കഥകളും വീഡിയോകളും കുട്ടികള്‍ക്ക് രുചിച്ചറിയാന്‍ അവസരം ഒരുക്കുന്നതോടൊപ്പം രക്ഷിതാക്കളുടെ വാക്കിലും പ്രവൃത്തിയിലും അത് അനുഭവപ്പെടുകയും വേണം.

അധ്യാപകരെക്കുറിച്ച് കുട്ടികളില്‍ മതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ മാത്രമേ സംസാരിക്കാവൂ. എങ്കിലും അധ്യാപകരെ കുറിച്ച് കുട്ടികള്‍ നല്‍കുന്ന പരാതികള്‍ പരിപൂര്‍ണമായും കേട്ട് അന്വേഷിച്ച് മനസ്സിലാക്കാനുള്ള ക്ഷമ കൂടി രക്ഷിതാക്കള്‍ കൈവരിച്ചേ പറ്റൂ. കുട്ടികള്‍ താല്‍ക്കാലിക രക്ഷയ്ക്കു വേണ്ടി കളവു പറഞ്ഞതാകാം, അല്ലെങ്കില്‍ കുട്ടി അനുഭവിച്ച പ്രയാസങ്ങള്‍ പങ്കുവെച്ചതുമാകാം.

അധ്യാപകരെ ആവശ്യമില്ലാത്ത കാര്യത്തില്‍ കുറ്റപ്പെടുത്താതിരിക്കാന്‍, പകപോക്കാന്‍ കഥ മെനയാതിരിക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ രക്ഷിതാക്കള്‍ നല്‍കേണ്ടതുണ്ട്. രക്ഷിതാക്കള്‍ കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകരുമായി ആത്മബന്ധം പുലര്‍ത്തിയാല്‍ ആ മാതൃക കുട്ടികള്‍ക്ക് പിന്‍പറ്റാന്‍ പ്രത്യേകം ഉപദേശത്തിന്റെ ആവശ്യമുണ്ടാകില്ല.

സ്‌കൂളിലെ അവസരങ്ങള്‍

ഓരോ കുട്ടിയും ഒന്നാമനാണ്, അവന്റെ മേഖലയില്‍. കുട്ടികള്‍ വിവിധ തരക്കാരും വിവിധ കഴിവുകള്‍ ഉള്ളവരുമായിരിക്കും. അവയൊക്കെ വികസിപ്പിക്കുന്ന കാര്യത്തില്‍ സ്‌കൂളുകളില്‍ വിവിധ പദ്ധതികളുമുണ്ട്. പക്ഷേ, ഇവയൊക്കെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ക്ക് സാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം.

കുട്ടികളുടെ കലാകായിക പ്രവര്‍ത്തനത്തില്‍ രക്ഷിതാക്കള്‍ എത്രത്തോളം ശ്രദ്ധ കൊടുക്കുന്നുണ്ട് എന്ന് ചിന്തിക്കൂ. പഠനത്തിനപ്പുറം ഒരു ലോകത്തെക്കുറിച്ചു തന്നെ ചില രക്ഷിതാക്കള്‍ ചിന്തിക്കുന്നില്ല. ജന്മസിദ്ധമായ കഴിവുകള്‍ കൊണ്ടും പരിശീലനങ്ങള്‍ കൊണ്ടും വികസിപ്പിക്കാവുന്ന ഒരുപാട് കഴിവുകളുള്ള കുട്ടിയെ ഒന്നാമനാക്കാന്‍ രണ്ടു പേര്‍ ചേര്‍ന്നാല്‍ മതി; രക്ഷിതാവും ടീച്ചറും. ആരോഗ്യ-കായിക-കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അതൊരു ലഹരിയായി കൊണ്ടുപോകുന്നവര്‍ പൊതുവെ ലഹരിയുടെ ചതിക്കുഴിയില്‍ പെടാറില്ല.

കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ അതിനെതിരെ ന്യായമായ രീതിയില്‍ പ്രതികരിക്കാനുള്ള കഴിവു കൂടി വളര്‍ത്തിയെടുക്കുക. സ്വരക്ഷ ഉറപ്പാക്കുന്നതോടൊപ്പം മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കണ്ടറിയാനും കുട്ടികള്‍ പരിശീലിക്കണം.

കലാ-കായിക മേഖലകളില്‍ സ്‌കൂളുകളിലുള്ള അവസരങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. സാഹിത്യത്തില്‍, ചിത്രകലയില്‍, അഭിനയത്തില്‍, സംഗീതത്തില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് നല്ലൊരു അവസരമാണ് വിദ്യാരംഗം കലാസാഹിത്യ വേദി. ഈ കഴിവുകളൊക്കെ ഉള്ള കുട്ടികള്‍ പോലും ഇതില്‍ നിന്നൊക്കെ ഉള്‍വലിഞ്ഞു പോകുന്നത് പതിവുകാഴ്ചയാണ്. ചിലരെങ്കിലും രക്ഷപ്പെടുന്നത് സമയാസമയങ്ങളില്‍ കുട്ടിയുടെ കഴിവുകള്‍ അധ്യാപകര്‍ കണ്ടെത്തുമ്പോള്‍ മാത്രമാണ്. ഈ അവസ്ഥയില്‍ മാറ്റം വരാന്‍ കുട്ടിയുടെ കഴിവ് രക്ഷിതാവ് അറിയുകയും ഇടപെടുകയും വേണം.

സ്‌കൂളില്‍ നടക്കുന്ന ഓട്ട-ചാട്ട മത്സരത്തിനുമപ്പുറം മിക്ക കുട്ടികളും പങ്കെടുക്കാറില്ല, അറിയാറില്ല എന്നതാണ് വാസ്തവം. ഗെയിംസ് ഇനത്തില്‍ ആണെങ്കില്‍ ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി എന്നീ ഇനങ്ങളില്‍ മാത്രം ഒതുങ്ങും. കുട്ടികള്‍ നിര്‍ബന്ധമായും അഭ്യസിക്കേണ്ട ഒരിനമാണ് നീന്തല്‍. നീന്തല്‍ മത്സരങ്ങളില്‍ ഉപജില്ലാ തലത്തില്‍ പങ്കാളിത്തം വളരെ വളരെ കുറവാണ്.

വിവിധ സ്ട്രോക്കുകള്‍ ഉള്‍പ്പെട്ട അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പ് പലരും അറിഞ്ഞിട്ടു പോലുമില്ല. ഭൂരിപക്ഷം സ്‌കൂളില്‍ നിന്നും ഈയിനങ്ങളില്‍ തീരെ പങ്കാളിത്തം ഉണ്ടാകാറില്ല. കരാട്ടെ, കബഡി തുടങ്ങിയ കായികയിനങ്ങളും കുട്ടികള്‍ അഭ്യസിക്കുന്നത് വളരെ നല്ലതാണ്.

മാനസികാരോഗ്യവും ശ്രദ്ധിക്കണം

മെഡിറ്റേഷന്‍ അഥവാ ധ്യാനം, യോഗ, കൗണ്‍സലിംഗ് വിദഗ്ധരുടെ ക്ലാസുകള്‍ തുടങ്ങിയവയൊക്കെ സ്‌കൂളില്‍ നിന്ന് ലഭിച്ചില്ലെങ്കിലും ഇതൊക്കെ അനുഭവിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുകയാണെങ്കില്‍ അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വളരെ സഹായകമാവും. കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം സമയത്തിന് ലഭിച്ചാല്‍ ആ കുട്ടി പഠനത്തിലും മറ്റു കാര്യങ്ങളിലും ഏറെ മുന്നിലെത്തും.

ഗതാഗതവും സുരക്ഷയും

പൊതുവാഹനങ്ങളോ സ്‌കൂള്‍ വാഹനങ്ങളോ ഉപയോഗിക്കുന്നവരാണെങ്കില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് കുട്ടികള്‍ ബോധവാന്മാരാകണം. പൊതുവാഹനം വിദ്യാര്‍ഥികളും യുവാക്കളും വൃദ്ധന്മാരും ഒരേസമയം ഉപയോഗിക്കുന്നതാണ്. ബസ് യാത്രകളില്‍ കാണുന്ന ഒരു കാഴ്ചയാണ് സ്‌കൂള്‍ബാഗ് തോളിലിട്ട് മറ്റുള്ള യാത്രക്കാര്‍ക്ക് അങ്ങേയറ്റം ശല്യമാവുന്നതും അഥവാ പ്രതികരിച്ചാല്‍ അവരെ കളിയാക്കുന്നതും.

തന്നോടും സമൂഹത്തോടും ചില ബാധ്യതകള്‍ ഉെണ്ടന്ന് കുട്ടികള്‍ തിരിച്ചറിയണം. അതോടൊപ്പം തന്നെ കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ അതിനെതിരെ ന്യായമായ രീതിയില്‍ പ്രതികരിക്കാനുള്ള കഴിവു കൂടി കുട്ടികളില്‍ വളര്‍ത്തിയെടുക്കുക. സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കണ്ടറിയാനും കുട്ടികള്‍ പരിശീലിക്കേണ്ടതുണ്ട്. 'തന്ത വൈബ്' പ്രയോഗവും 'തല്ലുമാല' പെരുമാറ്റവും തീര്‍ത്തും അനുചിതമാണെന്ന് പ്രിയപ്പെട്ട കുട്ടികള്‍ മനസ്സിലാക്കണം.

മത്സരപ്പരീക്ഷകളും വേവലാതികളും

എല്‍കെജി ക്ലാസ് മുതല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷകള്‍ കുട്ടികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ചില കുട്ടികളെങ്കിലും അതിന്റെ പേരില്‍ അങ്ങേയറ്റം മാനസിക സംഘര്‍ഷം അനുഭവിക്കുന്നുമുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ തന്റെ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ കുട്ടിയെ നിര്‍ബന്ധിതനാക്കുന്ന പ്രവണത കൂടിവരുന്നു. നാലാം ക്ലാസില്‍ എല്‍എസ്എസ്, ഏഴാം ക്ലാസില്‍ യുഎസ്എസ്, എട്ടാം ക്ലാസില്‍ എന്‍എംഎംഎസ്- അങ്ങനെയങ്ങനെ പല മത്സരപ്പരീക്ഷകളിലും കുട്ടികള്‍ മാറ്റുരയ്ക്കുന്നു.

വളരെ കുറച്ചു കുട്ടികള്‍ മാത്രമാണ് ഇതില്‍ വിജയം കൈവരിക്കുന്നത്. പരാജയപ്പെടുന്നവര്‍ തന്നെ ആ സ്‌കൂളിലെ മികച്ച കുട്ടികളുടെ കൂട്ടത്തില്‍ പെടുന്നവരായിരിക്കും. (കൃത്യമായ സ്‌ക്രീനിംഗിനു ശേഷമാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്). ഇങ്ങനെയുള്ള മത്സരപ്പരീക്ഷകളില്‍ സമ്മര്‍ദങ്ങള്‍ ഇല്ലാതെ എങ്ങനെ പങ്കെടുക്കാം?

തോല്‍വി അറിയാതെ ജീവിച്ചു മരിച്ചുപോയ ഒരു ലോക ജേതാവിനെ പോലും നമുക്ക് കാണാന്‍ സാധിക്കില്ല. അപ്പോള്‍ പരീക്ഷയില്‍ ജയിച്ചാല്‍ നല്ലത്, തോറ്റാലും നല്ലത് എന്ന മനോഭാവം വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളും കുട്ടികളും ശ്രദ്ധിക്കണം. തോല്‍വിയെ അംഗീകരിക്കണം എന്നതാണ് ഇതിനര്‍ഥം.

മത്സരപ്പരീക്ഷകളിലെ തോല്‍വി ഒരിക്കലും അവസാനമല്ല. ജീവിതപരീക്ഷയില്‍ തോറ്റവര്‍ക്കും ജയിക്കാവുന്നതാണ്. വിവിധ മത്സരപ്പരീക്ഷകളില്‍ പരാജയപ്പെട്ട് പിന്നീട് അത്യുന്നതങ്ങളില്‍ എത്തിയ ഒരുപാട് പേരുണ്ട്. അതിനാല്‍ കഴിയുന്നതും മാനസിക സംഘര്‍ഷം ഇല്ലാതെ മത്സരപ്പരീക്ഷകള്‍ എഴുതുകയും വിജയത്തിനു വേണ്ടി പരിശ്രമിക്കുകയും അതിലൂടെ അറിവിന്റെ ലോകത്തെത്താനുമുള്ള ശ്രമമാണ് നടത്തേണ്ടത്, നടക്കാന്‍ പ്രേരണ നല്‍കേണ്ടത്.

അതോടൊപ്പം കുട്ടികളുടെ മാനസിക-വൈകാരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി വ്യക്തിഗത കൗണ്‍സലിങും മോട്ടിവേഷന്‍ ക്ലാസുകളും അവരുടെ ജീവിതത്തിന് കൃത്യമായ ദിശാബോധം നല്‍കുമെന്ന് പലരുടെയും അനുഭവത്തില്‍ കണ്ടതാണ്. അതിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതില്‍ ഒട്ടും അമാന്തം വരുത്താതിരിക്കുക.

ജീവിതത്തേക്കാള്‍ വലിയൊരു ലഹരിയില്ല. വായന തന്നെയാണ് ഏറ്റവും നല്ല ലഹരി. വിദ്യാര്‍ഥി ജീവിതം തന്നെയാണ് ഏറ്റവും നല്ല ജീവിതം. മനുഷ്യനും പ്രകൃതിക്കും ഗുണം ചെയ്യുന്ന പരോപകാരിയുടെ ജീവിതമാണ് ധന്യം. മാതാ-പിതാ-ഗുരുക്കന്മാരുടെ അനുഗ്രഹമാണ് ഏറ്റവും വലിയ പുണ്യം... ഇവ തിരിച്ചറിഞ്ഞ് നമുക്ക് മുന്നോട്ട് പോവാം.