വംശീയവും അസഹിഷ്ണുത ഉല്പാദിപ്പിക്കുന്നതുമായ വിദ്വേഷ പരാമര്‍ശം തന്നെയാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. എന്നു മാത്രമല്ല അത് ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുന്ന വ്യാജ വിവര പ്രചാരണത്തെ പ്രതിനിധീകരിക്കുന്നുമുണ്ട്.
''ഓരോ ജാതിശരീരത്തിലും ഉപജാതിയുടെ കാന്‍സര്‍ സെല്ലുകള്‍, അസ്സല്‍ കാന്‍സര്‍ സെല്ലുകളുടെ അതേ വേഗത്തില്‍ പെരുകി ജാതിസമൂഹമാകെ അഴുകി ജീര്‍ണിക്കുന്ന വ്രണങ്ങളുടെ ജീവത്‌സ്വരൂപമായി മാറി'' എന്ന് പ്രമുഖ എഴുത്തുകാരന്‍ പി കെ ബാലകൃഷ്ണന്‍ (ജാതി വ്യവസ്ഥയും കേരള ചരിത്രവും, പേജ് 371) നിരീക്ഷിക്കുന്നുണ്ട്.
ജാതി വെച്ച് വില പേശി അവിഹിതമായി അധികാരവും പണവും നേടിയുണ്ടായ ഉന്മാദാവസ്ഥയില്‍ അവ ഇല്ലാതാവുമോ എന്ന വ്യാധിയുടെ കാന്‍സര്‍ ബാധിച്ച് അഴുകി ജീര്‍ണിച്ച ഒരു ജാതിസംഘടനാ നേതാവ് വംശീയമായ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞത് പോയ വാരം വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും സജീവ ചര്‍ച്ചയായിരുന്നു.
ഏപ്രില്‍ നാലിന് എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ വെള്ളാപ്പള്ളി നടേശന്‍ എന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞത് വീഡിയോ ആയും പ്രിന്റായും ഇതിനകം പുറത്തുവന്നതാണ്:
''സ്വതന്ത്രമായ ഒരു വായുവും ശ്വസിച്ചുകൊണ്ട് മലപ്പുറത്ത് ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുപോലും ജീവിക്കാനും നിങ്ങള്‍ക്ക് സാധിക്കുകയില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും ഈ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ...?''
വളരെ കൃത്യമായും ആസൂത്രിതമായും ആരുടെയൊക്കെയോ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പറഞ്ഞ വാക്കുകളാണിത്. 2025 ഏപ്രില്‍ 11ന് എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിച്ച 'മഹാസംഗമവും മൂന്നു പതിറ്റാണ്ട് ജനറല്‍ സെക്രട്ടറിപദം പൂര്‍ത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി ബഹു. വെള്ളാപ്പള്ളി നടേശന് ഉജ്ജ്വല സ്വീകരണവും' എന്ന പേരിലുള്ള പരിപാടിയില്‍ ഈ പരാമര്‍ശത്തെ അധികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അപാര ന്യായീകരണം കേട്ട് വെള്ളാപ്പള്ളി നടേശന്‍ പോലും ഒരുവേള ഞെട്ടിയിട്ടുണ്ടാവണം:
''വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം ഏതെങ്കിലും ഒരു മതത്തിന് എതിരായി നിലപാട് സ്വീകരിച്ച ചരിത്രമുള്ളയാളല്ല എന്ന്. നിലവിലുള്ള യാഥാര്‍ഥ്യം വെച്ചൊരു കാര്യം പറഞ്ഞു... അത് പറഞ്ഞത് രാഷ്ട്രീയപ്പാര്‍ട്ടിക്കെതിരായി. ആ രാഷ്ട്രീയപ്പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ളവരെല്ലാം അതിനെതിരെ രംഗത്തുവന്നു. അതാണ് സംഭവിച്ചിരിക്കുന്നത്...''

വംശീയവും അസഹിഷ്ണുത ഉല്പാദിപ്പിക്കുന്നതുമായ വിദ്വേഷ പരാമര്‍ശം തന്നെയാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. എന്നു മാത്രമല്ല വ്യാജ വിവരപ്രചാരണ രീതികളില്‍ (മിസ്ഇന്‍ഫര്‍മേഷന്‍, ഡിസ്ഇന്‍ഫര്‍മേഷന്‍) അത് ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുന്ന വ്യാജ വിവര പ്രചാരണത്തെ (ഡിസ്ഇന്‍ഫര്‍മേഷന്‍) പ്രതിനിധീകരിക്കുന്നു എന്നു കാണാനുമാവും.
തെറ്റാണെന്ന് തിരിച്ചറിയാതെ ആരോ ഒരാള്‍ പടച്ചുവിട്ട വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് മിസ്ഇന്‍ഫര്‍മേഷന്‍ എങ്കില്‍, മറുവശത്ത്, തെറ്റായ വിവരങ്ങള്‍ എന്നത് വ്യാജ വാര്‍ത്തകളാണ് എന്നും തെറ്റാണ് എന്നും നന്നായി അറിയാവുന്ന ഒരാള്‍ മനഃപൂര്‍വം സൃഷ്ടിച്ചു പ്രചരിപ്പിക്കുന്നതാണ് ഡിസ്ഇന്‍ഫര്‍മേഷന്‍.
വേള്‍ഡ് ഇകണോമിക് ഫോറം (ഡബ്ല്യു ഇ എഫ്) എല്ലാ വര്‍ഷവും റിസ്‌ക് റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. 2024ല്‍ ഈ റിപ്പോര്‍ട്ട് പ്രകാരം ലോക രാജ്യങ്ങളില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹിക പ്രശ്‌നം അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വവും അല്ലാതെയും (മിസ്ഇന്‍ഫര്‍മേഷനും ഡിസ്ഇന്‍ഫര്‍മേഷനും) അതിവിപുലമായി പ്രചരിപ്പിച്ചുള്ള അപകടസാധ്യത നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്. 2025ലും ഡബ്ല്യു ഇ എഫ് റിസ്‌ക് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്ത്യ നേരിടുന്ന ഗുരുതര പ്രതിസന്ധികളില്‍ ജലക്ഷാമം കഴിഞ്ഞാല്‍ തെറ്റായ വിവരങ്ങളുടെ ബോധപൂര്‍വമുള്ള പ്രചാരണമാണ് രണ്ടാമതായി വിലയിരുത്തപ്പെടുന്നത്.
കേരളത്തിലും മിസ്ഇന്‍ഫര്‍മേഷനും ഡിസ്ഇന്‍ഫര്‍മേഷനും പ്രചരിപ്പിക്കുന്നതിനു വ്യാപകമായ പദ്ധതികള്‍ ആസൂത്രിതമായി നടപ്പാക്കപ്പെടുകയാണ്. പതിവ് ആര്‍എസ്എസ്-ബിജെപി വൃത്തത്തിനു പുറത്ത് ആരൊക്കെ ഇത് ഏറ്റെടുത്തു നടത്തുമെന്ന ഗവേഷണം തീവ്രവലതുപക്ഷ കക്ഷികളും നടത്തിവരുകയാണ്.
കാസ എന്ന തീവ്ര വര്‍ഗീയ ക്രിസ്ത്യന്‍ കൂട്ടായ്മയും പി സി ജോര്‍ജും വെള്ളാപ്പള്ളി നടേശനുമെല്ലാം ഈ ദൗത്യത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി സ്വാഭാവിക പങ്കാളികളാണ്. സ്ഥാപിത ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കാന്‍ പാകത്തില്‍ ഇന്ത്യയില്‍ പലേടത്തും പ്രാവര്‍ത്തികമാക്കിയ വെറുപ്പുല്‍പാദന പ്രചാരണ പ്രഭാഷണ പരമ്പരകളില്‍ മുഖ്യം തന്നെയാണ് വെള്ളാപ്പള്ളിയുടെ നിലമ്പൂര്‍ പ്രസംഗമെന്നത് സൂക്ഷ്മമായി വിലയിരുത്തേണ്ടതാണ്.
അപകടകരമായ കണക്കുകള്‍
വെറുപ്പുല്പാദനം സാധ്യമാക്കുന്ന എല്ലാ ടൂളുകളെയും ആസൂത്രിതമായി ഉപയോഗിച്ച് അധികാരം നിലനിര്‍ത്തുക മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള സമഗ്ര പദ്ധതിയാണ് രാഷ്ട്രീയ സ്വയംസേവക സംഘം നടപ്പാക്കിവരുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രഭാഷണങ്ങളിലൂടെയും മറയില്ലാതെ വര്‍ഗീയത പറയുന്നവര്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ അവസരമൊരുക്കുന്ന ആഭ്യന്തര മന്ത്രാലയവും നിയമ സംവിധാനവും മുഖ്യധാരാ മാധ്യമങ്ങളുമാണ് ഇന്ത്യയിലുള്ളത്.
അതുകൊണ്ടുതന്നെ വിദ്വേഷ പ്രഭാഷണങ്ങള്‍ വര്‍ഷംതോറും വര്‍ധിച്ചുവരുന്ന സാഹചര്യം ഇന്ത്യയില്‍ സംജാതമായി. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പെടെ സ്ഥാനമാനങ്ങളില്‍ വിഹരിക്കുന്നവരാണ് തങ്ങളുടെ പ്രസംഗങ്ങളില്‍ കടുത്ത വിദ്വേഷ പരാമര്‍ശവുമായി രംഗത്തുവരുന്നത്.
വാഷിങ്ടണ്‍ ആസ്ഥാനമായ 'ഇന്ത്യ ഹേറ്റ് ലാബ്' എന്ന ഗവേഷണ സംഘം 2025 ഫെബ്രുവരിയില്‍ പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നത് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശിഷ്യാ മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളുടെ വ്യാപനം 74 ശതമാനമായി വര്‍ധിച്ചുവെന്നാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇത് കൂടുതല്‍ വ്യാപകമായി എന്നും ചൂണ്ടിക്കാട്ടുന്നു.
2023ല്‍ മുഖ്യമായ 668 വെറുപ്പുല്‍പാദന പ്രസംഗങ്ങളാണ് ഉണ്ടായതെങ്കില്‍ 2024ല്‍ അത് 1165 ആയി വര്‍ധിച്ചു. മാത്രമല്ല 2024 ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ വളരെ ബോധപൂര്‍വം വ്യാപകമായി വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗങ്ങളുണ്ടായി.
ഏപ്രിലില്‍ പ്രധാനമന്ത്രി മോദിയും മുസ്ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷ പ്രസ്താവനയുമായി രംഗത്തുവന്നു. 'കൂടുതല്‍ കുട്ടികളുള്ളവര്‍', 'നുഴഞ്ഞുകയറ്റക്കാര്‍' എന്നിങ്ങനെയായിരുന്നു മുസ്‌ലിംകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ വിശേഷണം.
2024ലെ വിദ്വേഷ പ്രസംഗ സംഭവങ്ങളില്‍ 80 ശതമാനവും ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നതെന്നും ഇന്ത്യ ഹേറ്റ് ലാബ് വിശദീകരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് ഡോണള്‍ഡ് ട്രംപുമായി വൈറ്റ്ഹൗസില്‍ നരേന്ദ്ര മോദി കൂടിയാലോചന നടത്തിയതിന്റെ തൊട്ടുതലേന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന വ്യാപക അതിക്രമങ്ങളെ പരാമര്‍ശിച്ച് ഹ്യൂമന്റൈറ്റ്‌സ് വാച്ചും ആംനസ്റ്റി ഇന്റര്‍നാഷണലും റിപ്പോര്‍ട്ട് പുറത്തുവിട്ടതും ഇതിന്റെ അടുത്തടുത്ത ദിനങ്ങളിലായിരുന്നു.
അധികാരം നിലനിര്‍ത്താനുള്ള ഹീനശ്രമം
2016 മെയ് 25ന് കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് ഔദ്യോഗികമായി കയറിയിരിക്കുന്നതിന്റെ തലേ വര്‍ഷം (2015 നവംബര്‍ 29) ഫേസ്ബുക്ക് വഴി പിണറായി വിജയന്‍ പറഞ്ഞത് 'കേരളത്തിലെ തൊഗാഡിയയാകാന്‍ ശ്രമിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശന്‍' എന്നായിരുന്നു.
വര്‍ഗീയ വിഷം വമിപ്പിക്കുകയാണ് വെള്ളാപ്പള്ളി എന്നുകൂടി ആരോപിച്ച് സഖാവ് പിണറായി വിജയന്‍ കടുത്ത ഭാഷയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കാന്‍ കാരണമായത് മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിച്ച് മരണം വരിക്കേണ്ടിവന്ന നൗഷാദിനെക്കുറിച്ചുള്ള എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ വംശീയ പരാമര്‍ശമായിരുന്നു.
പിണറായിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു: ''അഴുക്കുചാല്‍ വൃത്തിയാക്കവേ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ടു തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട ഓട്ടോ തൊഴിലാളിയും വേങ്ങേരി സ്വദേശിയുമായ നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപം മനുഷ്യത്വമില്ലായ്മയും വെളിവില്ലായ്മയുമാണ്.
കേരള തൊഗാഡിയ ആണെന്ന് പിണറായി തന്നെ ആരോപിച്ച ഒരാള്‍, 2025ലെത്തുമ്പോള്‍ അതിനെക്കാള്‍ വലിയ വംശീയത വിളിച്ചുപറഞ്ഞിട്ടും, തികഞ്ഞ മതേതര മനുഷ്യനാണെന്ന് വിളിച്ചുപറയാനുള്ള ഉളുപ്പില്ലായ്മ അധികാര മത്ത് പിടിച്ച ഉച്ചസ്ഥായിയെ മാത്രമല്ല അടയാളപ്പെടുത്തുന്നത്.
കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തുചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയ ഭ്രാന്തിനും കഴിയില്ല.''
2015 ഒക്ടോബര്‍ അഞ്ചിന് പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ നടത്തിയ മറ്റൊരു യമണ്ടന്‍ പ്രസ്താവന കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്: ''ആര്‍എസ്എസിന്റെ നാവ് കടമെടുത്ത് വെള്ളാപ്പള്ളി നടേശന്‍ സഖാവ് വി എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം. ആര്‍എസ്എസ് ബന്ധം അദ്ദേഹത്തിന്റെ അഹംഭാവം എത്രമാത്രം ഹീനമായ തലത്തില്‍ എത്തിക്കുന്നു എന്നാണ് മുതിര്‍ന്ന നേതാക്കളെ തുടര്‍ച്ചയായി അവഹേളിക്കുന്നതിലൂടെ കാണാനാകുന്നത്.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തെ ഒരിക്കലും ഉള്‍ക്കൊള്ളുന്നതല്ല ആര്‍എസ്എസ് രാഷ്ട്രീയം. അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വര്‍ഗീയതയുടെ വഴിയിലേക്ക് നയിക്കാന്‍ ആര് ശ്രമിച്ചപ്പോഴും ചെറുത്തുനിന്ന പാരമ്പര്യമാണ് ശ്രീനാരായണീയരുടേത്.
'മതമെന്നാല്‍ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം' എന്ന ശ്രീനാരായണ വാക്യം നെഞ്ചില്‍ കൊണ്ടുനടക്കുന്ന ഒരു ജനതയെ, മാട്ടിറച്ചി ഭക്ഷിച്ചു എന്ന് ആരോപിച്ചു മനുഷ്യനെ തല്ലിക്കൊല്ലുന്ന വര്‍ഗീയ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് വലിച്ചുകൊണ്ടുപോകാനുള്ള ഒരു നീക്കവും കേരളത്തില്‍ വിജയിക്കില്ല.''
ഇത് രണ്ടും മാലോകരോട് പറഞ്ഞ അതേ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍ അടുപ്പിച്ച് രണ്ടു തവണയായി ഇരുന്നതോടെ വഴിമാറി എന്നതിനപ്പുറം, വര്‍ഗീയത ഊട്ടിവളര്‍ത്തുന്ന, വംശീയ പരാമര്‍ശങ്ങളില്‍ ആഹ്ലാദം കണ്ടെത്തുന്ന ഒരാളെ കുമാരനാശാനെക്കാള്‍ മഹാനാക്കുന്നതിന്റെ ചേതോവികാരം വളരെ ലളിതമായി കാണാവുന്നതല്ല.
സമകാല ഇന്ത്യന്‍ അവസ്ഥയില്‍ ഗൗരവത്തോടെ പരിശോധനാ വിധേയമാക്കേണ്ട അപകടകരമായ ഒരു പ്രതികരണമാണ് കേരള മുഖ്യമന്ത്രിയുടേത്. ഫലസ്തീനികളുടെ തലപ്പാവ് ധരിച്ച് വേഷപ്രച്ഛന്നനാവുന്നതോടെ ഇല്ലാതാവുന്നതല്ല ഈ പാപക്കറ.
വെള്ളാപ്പള്ളി നടേശന്‍ എന്ന കള്ളുവ്യാപാരിയുടെ വിഷം വമിപ്പിക്കുന്ന ജല്‍പനങ്ങളെ ഭരണപരമായും ആശയപരമായും തടുത്തുനിര്‍ത്തി രാഷ്ട്രീയവും ആശയസമരവും നടത്തേണ്ട മുഖ്യമന്ത്രി അതിനെ തെറ്റായി വ്യാഖാനിക്കുക മാത്രമല്ല, അദ്ദേഹത്തെ മഹാനാക്കുക കൂടി ചെയ്യുമ്പോള്‍ കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ മഹാഭൂരിപക്ഷവും അവലംബിച്ച മൗനം കൂടി നമ്മെ ഭീതിപ്പെടുത്തേണ്ടതുണ്ട്.
2016ല്‍ കേരള തൊഗാഡിയ ആണെന്ന് പിണറായി തന്നെ ആരോപിച്ച ഒരാള്‍, കലണ്ടര്‍ മാറി 2025ലെത്തുമ്പോള്‍ അതിനെക്കാള്‍ വലിയ വംശീയത വിളിച്ചുപറഞ്ഞിട്ടും, തികഞ്ഞ മതേതര മനുഷ്യനാണെന്ന് വിളിച്ചുപറയാനുള്ള ഉളുപ്പില്ലായ്മ അധികാരത്തിന്റെ മത്ത് പിടിച്ച ഉച്ചസ്ഥായിയെ മാത്രമല്ല അടയാളപ്പെടുത്തുന്നത്.
നുണഫാക്ടറിയിലൂടെ വംശീയ വിദ്വേഷം വ്യാപിപ്പിച്ച്, കലാപം ആസൂത്രണം ചെയ്ത് കേരളത്തിലും അധികാരത്തിലേക്ക് പടികയറാനുള്ള ആര്‍എസ്എസ് പദ്ധതിയെ പിന്തുണയ്ക്കുകയും അതിന്റെ പതാകവാഹകനാവുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനെ തിരിച്ചറിയാതിരിക്കാന്‍ മാത്രമുള്ള വിവേകമില്ലായ്മ മുഖ്യമന്ത്രിക്കുണ്ട് എന്ന് വിശ്വസിക്കുക പ്രയാസം.
അടുത്തു വരാനിരിക്കുന്ന പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഈഴവ വോട്ടുകളില്‍ കണ്ണുനട്ടും, തന്റെ സ്വന്തക്കാര്‍ക്കെതിരെ ഉയര്‍ന്ന ചില കേസുകളുമായി ബന്ധപ്പെട്ടുമാണ് ഈ വര്‍ഗീയ വിഷപ്പാമ്പിനെ താലോലിക്കുന്നതെന്ന വിലയിരുത്തലുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പു കഴിഞ്ഞും നമ്മുടെ നാട് ഇവിടെ ബാക്കിയുണ്ടാവണമെന്ന തിരിച്ചറിവ് അനുഭവസമ്പന്നരായ നേതാക്കള്‍ക്കില്ലെങ്കില്‍ ചരിത്രവും കാലവും അവര്‍ക്ക് മാപ്പ് നല്‍കില്ല.