താന്‍ പറയുന്നതൊക്കെ സംഘടനയുടേതല്ല, മറിച്ച് സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനുള്ള ചില ഹിക്മത്തുകള്‍ മാത്രമാണെന്ന സത്യം ഉസ്താദ് തുറന്ന് പറഞ്ഞുപോവുന്നുണ്ട്. അതായത്, പിഞ്ഞാണമെഴുത്ത് ഗവേഷണവും, മോദി - ഷാ സ്തുതിയും, യുനാനിയിലൂടെ മയ്യിത്തിനെ ജീവിപ്പിച്ചതും, ലീഗൊരു ചുക്കും ചെയ്തിട്ടില്ലെന്നതും മറ്റും മറ്റും.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ നിന്ന് ഒരാളല്ല, രണ്ടാളല്ല എട്ട് കിടിലന്‍ ജേണലിസ്റ്റുകള്‍ സുന്നി യുവജന സംഘം നേതാവ് അബ്ദുല്‍ഹകീം അസ്ഹരിയെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നു. സ്വാഭാവികമായും ടീം അംഗങ്ങള്‍ ഒന്നോ രണ്ടോ പ്രീ സിറ്റിംഗ് നടത്തി എന്തൊക്കെ ചോദിക്കണമെന്ന് തലപുകഞ്ഞാലോചിച്ചിട്ടുണ്ടാവും. അങ്ങനെയുള്ള ഘടാഘടിയന്‍ ചോദ്യങ്ങളിലൊന്ന് ഇങ്ങനെയാണ്:
'മുസ്ലിംലീഗിന്റെ ചിഹ്നമായ കോണിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ സ്വര്‍ഗത്തില്‍ പോവില്ലെന്നൊക്കെ പറയുന്നുണ്ടല്ലോ?' മറുപടി: 'അതൊക്കെ ഏതോ ഒരു പ്രഭാഷകന്‍ പറഞ്ഞത് മാത്രമാണ്. ഒരു സംഘടനയുടെ നിലപാടായി കാണാന്‍ കഴിയില്ല.'
എന്നാല്‍ നമ്മുടെ പത്രപ്രവര്‍ത്തകക്ക് തൃപ്തിയായില്ല. അവരുടെ ചോദ്യം വീണ്ടും: 'ലീഗിന് വോട്ട് ചെയ്തില്ലെങ്കില്‍ സ്വര്‍ഗത്തില്‍ പോവില്ല എന്ന ചിന്താഗതിയില്‍ നിന്ന് മുസ്ലിം സമുദായം ഒരുപാട് മുന്നോട്ട് പോയില്ലേ?' ഉസ്താദ് മറുപടി ഒന്നുകൂടി വിശദീകരിച്ചു: 'ഞാന്‍ എന്തെങ്കിലുമൊന്ന് പറഞ്ഞാല്‍ അത് സമുദായം മൊത്തം ഏറ്റെടുക്കേണ്ടതില്ല. അതുപോലെ തലപ്പാവ് ധരിച്ചവരും കുരിശ് ധരിച്ചവരും പൊട്ട് തൊട്ടവരും പറഞ്ഞാലും അതൊക്കെ അതാത് സമുദായത്തിന്റെ മൊത്തം വീക്ഷണമായി കാണേണ്ടതില്ല'.
വിശദീകരിച്ചുള്ള ഈ മറുപടി പറയുമ്പോഴാണെങ്കിലും ഉസ്താദ് ആ സത്യം തുറന്ന് പറഞ്ഞു പോവുന്നുണ്ട്. അതായത് താന്‍ പറയുന്നതൊക്കെ സംഘടനയുടേതല്ല, മറിച്ച് സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനുള്ള ചില ഹിക്മത്തുകള്‍ മാത്രമാണെന്ന സത്യം. പിഞ്ഞാണമെഴുത്ത് ഗവേഷണവും മോദി - അമിത്ഷാ സ്തുതിയും യുനാനിയിലൂടെ മയ്യിത്തിനെ ജീവിപ്പിച്ചതും ഏറ്റവുമൊടുക്കം ലീഗൊരു ചുക്കും ചെയ്തിട്ടില്ലെന്നതും മറ്റും മറ്റും.
അഭിമുഖക്കാര്‍ തുടക്കം മുതല്‍ ഒടുക്കം വരെ ലക്ഷ്യം വെച്ചത് സമസ്ത- മുസ്ലിംലീഗ് തര്‍ക്കത്തിന്റെ ആഴം കൂട്ടലായിരുന്നു. ഇരുകൂട്ടരുടേയും അല്‍പ്പത്തരം മുഴച്ചുനിന്ന അഭിമുഖത്തില്‍ നിലവാരത്തകര്‍ച്ച കൊണ്ട് ചോദ്യസംഘവും കാപട്യത്തില്‍ ഉസ്താദും മികവ് കാട്ടിയെന്ന് കാണാനാവും.
ന്യൂനപക്ഷ രാഷ്ട്രീയം
ഒരു ജനാധിപത്യ സമൂഹത്തില്‍ മത- വംശ- ഭാഷാ ന്യൂനപക്ഷങ്ങള്‍ പ്രതിനിധാനം ചെയ്യപ്പെടാതിരിക്കാനും അരികുവത്കരിക്കപ്പെടാനും വിവേചനപരമായ നിയമങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെടാനും എല്ലാ സാധ്യതകളുമുണ്ടെന്നത് ലോകത്തെ രാഷ്ട്രമീമാംസകരെല്ലാം മുന്നറിയിപ്പ് നല്‍കിയതാണ്. അതുകൊണ്ട് തന്നെ ലോകത്തെല്ലായിടത്തും ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി സംഘടിച്ചതിന് നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്.
കറുത്ത വര്‍ഗക്കാര്‍, ജൂതര്‍, കോപ്റ്റിക് ക്രിസ്ത്യാനികള്‍, ഖുര്‍ദുകള്‍, സെര്‍ബ് വംശജര്‍ തുടങ്ങിയവരുടെ രാഷ്ട്രീയ വേദികള്‍ സജീവമാണ് ലോകമെങ്ങും. ഇന്ത്യയില്‍ തന്നെ അകാലിദള്‍ സിഖുകാരുടേതാണ്. ശ്രീലങ്കയില്‍ തമിഴര്‍ക്കും മുസ്ലിംകള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികളുണ്ട്.
ഇത്തരം പാര്‍ട്ടികളൊക്കെ പ്രവര്‍ത്തിക്കുന്നത് അതാത് നാടുകളിലെ പ്രാദേശിക- ദേശീയ ലെജിസ്ലേച്ചറുകളില്‍ അംഗമാവാനും മന്ത്രിയാവാനും വേണ്ടിയല്ല. ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനാണ്.
അതിനിടയില്‍ വന്നുചേരുന്ന പദവികള്‍ മാത്രമാണ് അംഗത്വവും മന്ത്രിസ്ഥാനവുമൊക്കെ. ഭരണപക്ഷത്തെ സാന്നിധ്യം മാത്രമല്ല, പ്രതിപക്ഷത്തെ സാന്നിധ്യവും ഭരണകൂടങ്ങളുടെ സമ്മര്‍ദ ശക്തിയായി മാറും. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്താതിരിക്കാന്‍ എത്രയോ ജനാനുകൂല- ന്യൂനപക്ഷ സൗഹൃദ തീരുമാനങ്ങള്‍ സര്‍ക്കാറുകള്‍ എടുത്തിട്ടുണ്ട്. എത്രയോ ജനവിരുദ്ധ- ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ ഉപേക്ഷിച്ചിട്ടുമുണ്ട്.

പക്ഷേ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്റര്‍വ്യൂ സംഘം കരുതുന്നത് മത-ഭാഷാ- വംശ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ സംഘാടനം ഒരു കുറ്റകൃത്യമാണെന്ന നിലയിലാണ്. ഉസ്താദിന്റെ ഇക്കാര്യത്തിലുള്ള അറിവിന്റെ നിലവാരമാവട്ടെ ഈ പ്രമുഖ പത്രക്കാരേക്കാള്‍ താഴെയുമാണ്.
ഈജിപ്തിലൊക്കെ 'വര്‍ഷങ്ങളോളം' പഠിച്ച ഉസ്താദ് പറയുകയാണ്: രാഷ്ട്രീയമായ സ്ഥാനമാനങ്ങള്‍ വര്‍ധിച്ചാല്‍ മുസ്ലിമിന്റെ മനസ്സ് മലിനമാകുമെന്ന്.
പരിമിതമായ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് എ പി സമസ്തക്കാര്‍ രാഷ്ട്രീയക്കാരെ സമീപിക്കാറെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയ സംഘാടനം കൊണ്ട് ഒരു ശാക്തീകരണവും നടക്കുന്നില്ലത്രെ. എങ്ങനെയുണ്ട് നിലപാട്? പക്ഷേ ഉസ്താദ് പിന്തുണയ്ക്കുന്ന സി പി എം പശ്ചിമ ബംഗാളില്‍ 35 വര്‍ഷത്തോളം ഭരിച്ചിട്ട് അവിടത്തെ ന്യൂനപക്ഷങ്ങള്‍ പട്ടികജാതിക്കാരേക്കാള്‍ താഴോട്ട് പോയി എന്ന പച്ചപ്പരമാര്‍ഥം മുന്നിലുള്ളപ്പോഴാണ് ഈ വങ്കത്തരം എഴുന്നള്ളിക്കുന്നത്.
അവിടത്തെ ന്യൂനപക്ഷങ്ങള്‍ സ്വയം സംഘടിക്കാതെ എല്ലാ പ്രതീക്ഷകളും സി പി എമ്മില്‍ അര്‍പ്പിച്ചിട്ടും തിരിച്ചുകിട്ടിയത് എന്താണെന്ന് പകല്‍പോലെ വ്യക്തമല്ലേ. രസകരമായത് അവിടെയിപ്പോള്‍ ഉസ്താദിന്റെ സംഘടന യു പി സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന്റെ കണക്ക് ഈ ഇന്റര്‍വ്യൂവില്‍ തന്നെ എണ്ണിപ്പറയുന്നു എന്നതാണ്.
തമാശ വേറെയുമുണ്ട്: ഉസ്താദിന്റെ പരിമിതമായ രാഷ്ട്രീയ താല്‍പ്പര്യം നേടാന്‍ വേണ്ടി സംഘടനക്ക് ഒരു പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി ഉണ്ടെന്ന് കൂട്ടത്തില്‍ അദ്ദേഹം പറയുന്നുണ്ട്. തങ്ങളുടെ നിസ്സാരമായ ആവശ്യങ്ങള്‍ നേടാനായി പതിനായിരക്കണക്കിന് വോട്ടുകള്‍ മറിച്ചു കൊടുക്കുന്നതാണ് ഉസ്താദിന്റെ പരിമിത രാഷ്ട്രീയവാദ സിദ്ധാന്തം.
തങ്ങളേക്കാള്‍ എണ്ണത്തില്‍ കുറഞ്ഞ സി പി ഐ പോലും പാര്‍ലമെന്റിലും നിയമസഭയിലും ബോര്‍ഡ്- കോര്‍പ്പറേഷനുകളിലും അര്‍ഹിക്കുന്നതിനേക്കാള്‍ അധികം നേടുമ്പോള്‍ വോട്ടുകള്‍ മുത്താറി വിലക്ക് വില്‍ക്കുന്ന രാഷ്ട്രീയമാണ് ടിയാന്‍ കളിക്കുന്നത്.
ലീഗ് ഒരു ചുക്കും ചെയ്തില്ലേ?
മുസ്ലിംലീഗ് സര്‍ക്കാറില്‍ പങ്കാളിയായത് കൊണ്ടാണ് ഭരണകൂടത്തില്‍ നിന്ന് ഒരു ആനുകൂല്യവും കിട്ടാത്തതെന്നും ലീഗ് കൊണ്ട് പ്രത്യേകിച്ചൊരു നേട്ടവും സമുദായത്തിനില്ലെന്നും ഹക്കീം ഉസ്താദ് ആരോപിക്കുന്നുണ്ട്. ഇതാണോ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ ലിറ്ററസി? ഏതായാലും ഭരണപക്ഷത്തും പ്രതിപക്ഷത്തും നിന്നപ്പോള്‍ നേടിയ നേട്ടങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കേണ്ടത് ലീഗ് നേതൃത്വമാണ്.
എന്നാല്‍ മറ്റൊരു സ്ഥിതിവിവരക്കണക്ക് ഹക്കീം ഉസ്താദും പുറത്ത് വിടണം. കേരളത്തില്‍ ലീഗിന് പങ്കാളിത്തമില്ലാത്ത ഭരണമാണ് കൂടുതല്‍ കാലം നടന്നത്. അക്കാലത്തുണ്ടായ നേട്ടങ്ങള്‍ ഉസ്താദ് വ്യക്തമാക്കണം. മറ്റൊരു കാര്യം കൂടി അദ്ദേഹം വിശദമാക്കേണ്ടതുണ്ട്. കേരളത്തില്‍ മുസ്ലിംലീഗിന്റെ അംഗസംഖ്യ 25 ലക്ഷമാണെന്നാണ് ആ പാര്‍ട്ടി പോലും അവകാശപ്പെടുന്നത്. അതായത് ഒരു കോടി മുസ്ലിംകളുള്ള സംസ്ഥാനത്ത് നാലില്‍ മൂന്ന് പേരും ലീഗുകാരല്ല. അപ്പോള്‍ സമുദായത്തിന് കിട്ടാത്ത ആനുകൂല്യങ്ങളുടെ കണക്ക് ലീഗിനോട് മാത്രം ചോദിച്ചാല്‍ മതിയോ?
ലീഗല്ല സമസ്തയാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ ഉണ്ടാക്കിയതെന്ന് ഉസ്താദ് ഇന്റര്‍വ്യൂവില്‍ അവകാശപ്പെടുന്നുണ്ട്. പക്ഷേ മൂപ്പരോട് മറുചോദ്യം ചോദിക്കാന്‍ മാത്രം ഇന്‍പുട്ട് ഇന്ത്യന്‍ എക്‌സ്പ്രസുകാര്‍ക്കില്ല. കാരണം അവര്‍ മാത്രമല്ല സമൂഹത്തിലെ മറ്റു പലരും കരുതുന്നത് പതിനാലായിരത്തോളം മദ്‌റസകളും അതിലുമധികം പള്ളികളും യതീംഖാനകളും കോളജുകളുമൊക്കെ നിര്‍മിച്ചതും നടത്തിക്കൊണ്ട് പോകുന്നതും സമസ്ത ഫണ്ടുപയോഗിച്ചാണെന്ന്.
അല്ലേയല്ല. ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ സംഭാവന നല്‍കിയും വരിസംഖ്യ കൊടുത്തുമാണ് ഓരോ പ്രദേശങ്ങളിലും സ്ഥാപനങ്ങള്‍ ഉയരുന്നതും ശമ്പളം നല്‍കുന്നതും മറ്റ് ചെലവുകള്‍ നിര്‍വഹിക്കുന്നതും. ഈ സ്ഥാപനങ്ങള്‍ ഭൂരിപക്ഷമാളുകളുടെ വിശ്വാസമനുസരിച്ച് സമസ്തയില്‍ അഫിലിയേറ്റ് ചെയ്യുന്നുവെന്ന് മാത്രം. മദ്‌റസാ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിറ്റ പണവും നാട്ടുകാര്‍ നല്‍കുന്ന സംഭാവനയുമാണ് സമസ്തയുടെ വരുമാനം.
സി പി എം സഹയാത്രികര്‍ക്ക് സാധാരണയുണ്ടാവുന്ന കാഴ്ച്ച- കേള്‍വിത്തകരാറുകള്‍ ഉസ്താദിനെയും ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ മലപ്പുറത്തെക്കുറിച്ച് നടത്തിയ അപകീര്‍ത്തി പരാമര്‍ശം ഉസ്താദിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല!
അങ്ങനെയുള്ള സ്ഥാപനങ്ങള്‍ സമസ്ത ഉണ്ടാക്കിയതാണെന്ന ക്ലെയിം യാഥാര്‍ഥ്യ ബോധമുള്ളതല്ല. ഇങ്ങനെ നാട്ടുകാരോട് സംഭാവന വാങ്ങി സ്വന്തം കുടുംബത്തിന്റെയും ബന്ധുക്കളുടേയും പേരില്‍ ട്രസ്റ്റുണ്ടാക്കി സ്വന്തമാക്കുന്നത് ആരാണെന്ന് ഹക്കീം ഉസ്താദിന് പറഞ്ഞു കൊടുക്കേണ്ടതുമില്ല. ഇത്തരം മതസ്ഥാപനങ്ങള്‍ക്ക് പുറമെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ലീഗുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ഇതുകാരണം മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ നല്ല വിജയമുണ്ടാക്കിയപ്പോള്‍ അതിനെ അപഹസിക്കാനാണ് സി പി എം നേതാക്കള്‍ തയ്യാറായത്. നൂറുകണക്കിന് കുട്ടികള്‍ കേരളത്തിന് പുറത്തേക്ക് ഉന്നത പഠനത്തിന് പോയപ്പോള്‍ ആ കുട്ടികളെ തീവ്രവാദവുമായി ബന്ധപ്പെടുത്താനാണ് ശ്രമിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതല ജനാനുകൂല നയരൂപീകരണവും സംഘാടനവുമാണ്. സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയല്ല. കോണ്‍ഗ്രസിനും സി പി എമ്മിനുമൊക്കെ രാജ്യത്ത് എത്ര സ്ഥാപനങ്ങളുണ്ട്. വിവിധ പാര്‍ട്ടികളുടെ അനുയായികളും അല്ലാത്തവരുമാണ് സ്ഥാപന സംഘാടനം നടത്തുന്നത്. സമസ്തയുടെ ചുമതലയും സ്ഥാപനമുണ്ടാക്കലല്ല. വിവിധ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇസ്ലാമിന്റെ നിലപാട് പറയലും വ്യക്തികള്‍ക്ക് ഫത്‌വ നല്‍കലുമാണ്.
എന്നാല്‍ ലീഗുകാരും സമസ്തക്കാരും ധാരാളം സ്ഥാപനങ്ങളുണ്ടാക്കിയിട്ടുണ്ട്. എ പി സുന്നികളും അതില്‍ പിറകിലല്ല. ലീഗുകാര്‍ ഒരു സ്ഥാപനവും ഉണ്ടാക്കിയിട്ടില്ല എന്നൊക്കെ പറയാന്‍ കുറച്ചൊന്നും ചര്‍മ സൗഭാഗ്യം പോര.
ജമാഅത്ത് ബന്ധം
ഇന്റര്‍വ്യൂവില്‍ ജമാഅത്തെ ഇസ്ലാമിയും ഇടക്കിടെ വരുന്നുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷം 1977 മുതലാണ് ജമാഅത്തെ ഇസ്ലാമി വോട്ട് ചെയ്യാന്‍ തുടങ്ങിയത്. 1989-ലാണ് എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമസ്തയെ പിളര്‍ത്തിയത്. 1977 മുതല്‍ 2019 വരെയുള്ള കാലത്തെ മിക്ക തെരഞ്ഞെടുപ്പുകളിലും ജമാഅത്തിന്റെ വോട്ട് സി പി എം മുന്നണിക്കായിരുന്നു.
1989 മുതല്‍ ഇന്ന് വരെ കാന്തപുരം പിന്തുണച്ചതും സി പി എമ്മിനെ തന്നെ. എന്നാല്‍ 30 വര്‍ഷം കാന്തപുരവും ജമാഅത്തും സി പി എമ്മും ഒരുമിച്ച് 'ഫാസിസത്തെ എതിര്‍ത്ത' കാര്യം ഇന്ത്യന്‍ എക്‌സ്പ്രസുകാരന്‍ മറച്ചുവെക്കുന്നു. ദേശാഭിമാനി ജമാഅത്ത് സ്തുതി ഗീത മുഖപ്രസംഗമെഴുതിയത് മൂപ്പര്‍ മൂടിവെക്കുന്നു.
നന്ദി പറയാനായി സിപിഎം നേതാക്കള്‍ മര്‍കസിലും ഹിറാ സെന്ററിലും എ കെ ജി സെന്ററിലും പോയത് മറന്ന് പോകുന്നു. പക്ഷേ ആര് മറന്നാലും ഓപ്പണ്‍ വോട്ട് ചെയ്യിക്കാന്‍ ജമാഅത്തുകാരനും എ പി സുന്നിക്കാരനും കൂടി ചാരുകസേരയില്‍ വോട്ടറെ കൊണ്ടുപോയ ദൃശ്യം എനിക്ക് മറക്കാനാവില്ല. അക്കാലത്ത് സി പി എം-എ പി സുന്നി- ജമാഅത്ത് കൂട്ട് സംസ്ഥാനത്തുണ്ടാക്കിയ അപകടങ്ങളെക്കുറിച്ച് ഒരു ചോദ്യം ഉന്നയിക്കണമെന്ന് ഇന്റര്‍വ്യൂക്കാരന് തോന്നിയതുമില്ല.
വഹാബി സ്വാധീനം
മുസ്ലിം ലീഗിലെ വഹാബി സ്വാധീനത്തെക്കുറിച്ച് ചോദിച്ചവരുടെ അജ്ഞത മുതലെടുത്ത് ഉസ്താദ് ഇങ്ങനെ തട്ടി വിടുന്നുണ്ട്: 'വഹാബികള്‍ എല്ലാ കാലത്തും രാഷ്ട്രീയത്തിന്റെ ആളുകളാണ്. സുന്നികള്‍ രാഷ്ട്രീയത്തിലേക്കൊന്നും കടന്നുവരാറില്ല. അവര്‍ മതവും കൃഷിയുമൊക്കെയായി കഴിഞ്ഞുകൂടുകയാണ് പതിവ്.'
ഇത് പച്ചക്കള്ളമാണ്. സമസ്ത ഭരണഘടനയില്‍ 1926-ല്‍ തന്നെ കോണ്‍ഗ്രസുകാര്‍ക്കും വഹാബികള്‍ക്കും അംഗത്വം കൊടുക്കില്ലെന്ന് വെണ്ടക്കാ അക്ഷരത്തില്‍ എഴുതിവെച്ചിട്ടുണ്ട്. മാത്രമല്ല സമസ്ത അംഗങ്ങള്‍ ബ്രിട്ടീഷ് വിരുദ്ധ നിലപാട് എടുക്കരുതെന്നും എഴുതിവെച്ചിട്ടുണ്ടായിരുന്നു. 'പുത്തന്‍വാദികളും ബിദ്ഈ വിശ്വാസക്കാരുമായ' ഇ മൊയ്തു മൗലവി, വക്കം അബ്ദുല്‍ഖാദര്‍ മൗലവി തുടങ്ങി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് വരെയുള്ളവര്‍ അക്കാലത്ത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലായിരുന്നുവെന്നും താങ്കളോര്‍ക്കണം.
ഏതായാലും ഈ അഭിമുഖത്തിലുടെ കേരളത്തിലെ എ പി സുന്നികളുടെ ഒരു കണക്ക് ഉസ്താദ് വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ മുസ്ലിം ജനസംഖ്യ 10 മുതല്‍ 11 ദശലക്ഷം വരെ ആണെന്നാണ് മെറ്റ എ ഐ പറയുന്നത്. തല്‍ക്കാലം അത് ഒരു കോടിയിലേക്ക് ചുരുക്കാം.
ഹക്കീം ഉസ്താദ് പറയുന്നത് 90%വും നാല് സംഘടനകളില്‍ അണിനിരന്ന സുന്നികളാണെന്നാണ്. അതായത് 90 ലക്ഷം സുന്നികള്‍. ഇതില്‍ 2 ലക്ഷമാണത്രെ എസ് വൈ എസ്സുകാര്‍ ഉള്ളത്. 54 കാരനായ അബ്ദുല്‍ഹക്കീം ഉസ്താദിനേക്കാള്‍ മുതിര്‍ന്നവരും എസ് വൈ എസില്‍ ഉള്ളതിനാല്‍ കേരളത്തിലെ സുന്നി മുസ്ലിംകളിലെ 2.22% മാത്രമാണ് എ പി ക്കാരുള്ളതെന്നര്‍ഥം.
സ്ത്രീകളെയും കുട്ടികളെയും കൂട്ടിയാല്‍ പോലും അത് 5%ല്‍ കൂടില്ല. അഥവാ 5 ലക്ഷം പേര്‍. മൊത്തം മുസ്ലിംകളിലെ 1% മാത്രമാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍ ഉള്ളതത്രെ. അതായത് ഒരു ലക്ഷം പേര്‍. ബാക്കിയുള്ള 9% പേരും മുജാഹിദുകളാണെന്ന് ഉസ്താദ് പറയാതെ പറയുന്നുണ്ട്.
ഉസ്താദിന്റെ നിക്ഷിപ്ത താല്‍പര്യങ്ങളുടെ പൂച്ച് പുറത്താവുന്ന മറ്റൊരു രംഗം അഭിമുഖത്തിലുണ്ട്. നാല് സുന്നി സംഘടനകള്‍ക്കും ലയിച്ച് ഒന്നായിക്കൂടേ എന്ന ചോദ്യത്തിന് അത് അത്ര അത്യാവശ്യമല്ല, അസാധ്യവുമല്ല എന്നായിരുന്നു മറുപടി. നിലവിലെ സ്ഥാന- സ്ഥാപനങ്ങള്‍ വിട്ടൊഴിഞ്ഞുള്ള ഒരു സുന്നിസമില്ലാത്തത് കൊണ്ടാണ് അത്യാവശ്യമില്ലാത്തത്. അതുകൊണ്ട് തന്നെ ലയനം സാധ്യവുമല്ല. സത്യത്തില്‍ ലയിക്കാന്‍ കഴിയില്ലെന്ന കാര്യത്തിലാണ് ഇ കെ- എ പി സുന്നികള്‍ ഏറ്റവും കൂടുതല്‍ ഐക്യമുള്ളത്.
നടുക്കണ്ടം: കേരള മുസ്ലിം ജമാഅത്തിനെ എസ് വൈ എസിന്റെ ഒരു വര്‍ഗ ബഹുജന സംഘടനയെന്ന് ഇന്റര്‍വ്യൂവില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഏറെക്കാലം സി പി എമ്മുമൊന്നിച്ച് നടന്നിട്ടുള്ള ജമാഅത്ത് പോലും ഇങ്ങനെ മാര്‍ക്‌സിസ്റ്റ് പദാവലികള്‍ ഉപയോഗിക്കാറില്ല.
സി പി എം സഹയാത്രികര്‍ക്ക് സാധാരണയുണ്ടാവുന്ന കാഴ്ച്ച- കേള്‍വിത്തകരാറുകളും മൂപ്പരെ ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെക്കുറിച്ച് നടത്തിയ അപകീര്‍ത്തി പരാമര്‍ശം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ഉസ്താദവര്‍കള്‍ ഇന്റര്‍വ്യൂവില്‍ പറയുന്നത് അതുകൊണ്ടാണ്. ഗുജറാത്ത് കലാപത്തെ കുറിച്ച് എ പി ഉസ്താദിനും ഇങ്ങനെ ചില ഓര്‍മക്കുറവുകള്‍ ഉണ്ടായിരുന്നു!