സിവില്‍ സര്‍വീസിലേക്കുള്ള വഴി അത്ര കടുപ്പമല്ല


ശരാശരി പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കു പോലും കൃത്യമായ അവബോധവും സ്ഥിരതയാര്‍ന്ന കഠിനാധ്വാനവുമുണ്ടെങ്കില്‍, സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി, താല്‍പര്യമുള്ള സര്‍വീസിലെത്താം.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സിവില്‍ സര്‍വീസ് പരീക്ഷയെ പരിചയപ്പെടുത്താമോ?

  • സുമയ്യ കരുവന്‍തുരുത്തി

അഭ്യസ്തവിദ്യരായ പലരുടെയും സ്വപ്‌നമാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ്. മികവുറ്റ വേതനവും തൊഴില്‍ സുരക്ഷിതത്വമുള്ള ജോലി ലഭിക്കുന്നു എന്നത് മാത്രമല്ല, സര്‍ക്കാറിന്റെ നയങ്ങള്‍ രൂപീകരിക്കുന്നതിലും അവ നടപ്പാക്കുന്നതിലും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും നിര്‍ണായകമായ പങ്കുവഹിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

വിപുലമായ അധികാരങ്ങള്‍ക്കു പുറമേ പൊതുജനസേവനത്തിനുള്ള വിശാലമായ അവസരങ്ങളും സിവില്‍ സര്‍വീസിന്റെ മാറ്റ് കൂട്ടുന്നു.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) വര്‍ഷം തോറും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന മത്സരപ്പരീക്ഷ വഴിയാണ് സിവില്‍ സര്‍വീസിലേയ്ക്കുള്ള പ്രവേശനം. രാജ്യത്തെ ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികള്‍ മല്‍സരിക്കുന്ന പരീക്ഷയില്‍ അറിവ്, അഭിരുചി, ബൗദ്ധിക നിലവാരം, നിരീക്ഷണ പാടവം, വിശകലനാത്മകത തുടങ്ങിയവയാണ് പരിശോധിക്കപ്പെടുന്നത്.

ശരാശരി പഠനമികവ് മാത്രം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കു പോലും കൃത്യമായ അവബോധവും സ്ഥിരതയാര്‍ന്ന കഠിനാധ്വാനവുമുണ്ടെങ്കില്‍, പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി, താല്‍പര്യമുള്ള സര്‍വീസിലെത്താന്‍ സാധിക്കും.

കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡി.ജി.പി, അംബാസഡര്‍, ഹൈകമ്മീഷണര്‍, ഫോറിന്‍ സെക്രട്ടറി തുടങ്ങിയ ഉന്നത പദവികളിലെത്താനുള്ള സുവര്‍ണാവസരമാണ് സിവില്‍ സര്‍വീസ് പരീക്ഷ വഴി ലഭിക്കുന്നത്.

23 തസ്തികകള്‍

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്) തസ്തികകള്‍ക്കു പുറമെ ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് സര്‍വീസ്, ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ്, ഇന്ത്യന്‍ കോര്‍പറേറ്റ് ലോ സര്‍വീസ്, ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസ്, ഇന്ത്യന്‍ ഡിഫന്‍സ് എസ്റ്റേറ്റ്‌സ് സര്‍വീസ്, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ്, ഇന്ത്യന്‍ പോസ്റ്റ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ അക്കൗണ്ട്‌സ് ആന്റ് ഫിനാന്‍സ് സര്‍വീസ്, ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് (ട്രാഫിക്), ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് (പേഴ്സണല്‍), ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് (അക്കൗണ്ട്‌സ്), ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സര്‍വീസ്, ഇന്ത്യന്‍ റവന്യൂ സര്‍വീസ് (കസ്റ്റംസ് ആന്റ് ഇന്‍ഡയറക്റ്റ് ടാക്‌സസ്), ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഇന്‍കം ടാക്‌സ്), ഇന്ത്യന്‍ ട്രേഡ് സര്‍വീസ് എന്നീ ഗ്രൂപ്പ് എ തസ്തികകള്‍, അഞ്ച് ഗ്രൂപ്പ് ബി തസ്തികകള്‍ എന്നിവയിലേക്കാണ് പരീക്ഷ നടത്തുന്നത്.

ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ കണക്കാക്കി, ആയതിലേക്ക് മാത്രം ഉദ്യോഗസ്ഥരെ ആ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷ വഴി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.

ഏതെങ്കിലും ബിരുദം മതി

ഒരു അംഗീകൃത സര്‍വകലാശാലയിലെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. (വിദൂര വിദ്യാഭ്യാസവും സ്വീകാര്യമാണ്).അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക് നിബന്ധനയില്ല.

21 മുതല്‍ 32 വയസ്സ് വരെയാണ് പ്രായപരിധി. പട്ടികജാതി-വര്‍ഗ-പിന്നാക്ക വിഭാഗക്കാര്‍ക്ക് യഥാക്രമം 37, 35 വയസ്സ് വരെയാകാം. ഭിന്നശേഷിക്കാര്‍ക്ക് 42 വയസ്സും.

ആറ് തവണയെഴുതാം

ജനറല്‍ വിഭാഗക്കാര്‍ക്ക് പരമാവധി ആറു തവണ പരീക്ഷ എഴുതാം. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 9 തവണയും പട്ടികവിഭാഗക്കാര്‍ക്ക് 37 വയസ്സിനുള്ളില്‍ എത്ര തവണയും പരീക്ഷ എഴുതാം. പ്രിലിമിനറി പരീക്ഷയുടെ ഒരു പേപ്പറെങ്കിലും എഴുതിയാല്‍ ഒരു അവസരമായി കണക്കാക്കും.

രണ്ട് ഘട്ടങ്ങള്‍

പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണ് പരീക്ഷയ്ക്കുള്ളത്. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ I, ജനറല്‍ സ്റ്റഡീസ് പേപ്പര്‍ II എന്നീ രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷക്കുള്ളത്. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കാണ് മെയിന്‍ പരീക്ഷക്ക് അര്‍ഹത.

മൊത്തം ഒഴിവുകളുടെ 12/13 മടങ്ങ് ആളുകള്‍ക്ക് അവസരം ലഭിക്കും. മെയിന്‍ പരീക്ഷക്ക് റിട്ടണ്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ/പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ രണ്ട് ഭാഗങ്ങളുണ്ട്. റിട്ടണ്‍ ടെസ്റ്റിന് മൊത്തം 9 പേപ്പറുകളാണുള്ളത്.

ജനറല്‍ വിഭാഗക്കാര്‍ക്ക് പരമാവധി ആറു തവണ പരീക്ഷ എഴുതാം. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 9 തവണയും പട്ടികവിഭാഗക്കാര്‍ക്ക് 37 വയസ്സിനുള്ളില്‍ എത്ര തവണയും പരീക്ഷ എഴുതാം.

റിട്ടണ്‍ ടെസ്റ്റില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്കാണ് ഇന്റര്‍വ്യൂ/ പേഴ്സണാലിറ്റി ടെസ്റ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത. ആകെ ഒഴിവുകളുടെ എണ്ണത്തിന്റെ ഇരട്ടിയോളം പേര്‍ക്ക് അവസരം ലഭിക്കും. പ്രിലിമിനറിയിലെ മാര്‍ക്ക് അന്തിമ റാങ്കിംഗിന് പരിഗണിക്കില്ല. മെയിന്‍ പരീക്ഷയുടെ 1750 മാര്‍ക്കും ഇന്റര്‍വ്യൂ/ പേഴ്സണാലിറ്റി ടെസ്റ്റിലെ 275 മാര്‍ക്കും ചേര്‍ത്തുള്ള 2025 മാര്‍ക്കാണ് അന്തിമ റാങ്കിംഗിനായി പരിഗണിക്കുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിന് താല്‍പര്യമുള്ളവരും സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി എഴുതേണ്ടതുണ്ട്. പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവര്‍ക്ക് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷയെഴുതാം. ആറ് പേപ്പറുകള്‍ അടങ്ങിയതാണ് മെയിന്‍ പരീക്ഷ. കേരളത്തില്‍ പരീക്ഷാ കേന്ദ്രമില്ല.

മെയിന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് ഇന്റര്‍വ്യൂ/ പേഴ്സണാലിറ്റി ടെസ്റ്റുമുണ്ടാകും. ഫോറസ്റ്റ് സര്‍വീസിന് വെറ്ററിനറി, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, അഗ്രികള്‍ചര്‍, ഫോറസ്ട്രി, എന്‍ജിനീയറിങ് ബിരുദമോ തുല്യ യോഗ്യതയോ വേണ്ടതുണ്ട്.

ഒറ്റ അപേക്ഷ മതി

സിവില്‍ സര്‍വീസ് പരീക്ഷയ്ക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയ്ക്കും ഒരൊറ്റ അപേക്ഷ മതി. അപേക്ഷയില്‍ ഏതാണ് താല്‍പര്യമെന്നു സൂചിപ്പിക്കണമെന്നു മാത്രം. അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും പട്ടിക-ഭിന്നശേഷി വിഭാഗക്കാര്‍ക്കും ഫീസില്ല.

കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ പ്രിലിമിനറി പരീക്ഷക്ക് കേന്ദ്രങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരം മാത്രമാണ് കേന്ദ്രം. പരീക്ഷയുടെ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ http://upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.