ബ്രിട്ടീഷ് ഭരണത്തിന് ശേഷം ഇന്ത്യാ വിഭജന കാലത്ത് പാകിസ്ഥാൻെറ ഭാഗമായിരുന്ന കിഴക്കൻ പാകിസ്ഥാനാണ് പിന്നീട് ബംഗ്ലാദേശായി മാറിയത്. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന് ശേഷവും കൊടിയ വിവേചനം നേരിട്ട കിഴക്കൻ പാകിസ്ഥാനിൽ 1971-ലാണ് വിമോചനമെന്ന ആവശ്യവുമായി കലാപം പൊട്ടിപ്പുറപ്പെടുന്നത്. പിന്നീട് ബംഗ്ലാദേശിൻെറ രാഷ്ട്രപിതാവായ മുജീബുർ റഹ്മാനെ പോലുള്ളവർ നേതൃത്വം നൽകിയ സമരത്തെ രൂക്ഷമായ രീതിയിലാണ് പാകിസ്ഥാൻ അടിച്ചമർത്താൻ ശ്രമിച്ചത്. അക്കാലത്ത് പാക് സൈന്യവും അർധസൈനിക വിഭാഗവുമെല്ലാം ചേർന്ന് നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു. കിഴക്കൻ പാകിസ്ഥാനിലുണ്ടായ ഈ പോരാട്ടത്തിന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വലിയ പിന്തുണ നൽകി. ഇന്ത്യൻ സൈന്യത്തിൻെറ ഇടപെടലുകളുടെ കൂടി ഫലമായാണ് ബംഗ്ലാദേശെന്നെ രാജ്യം രൂപീകൃതമാവുന്നത്. അക്കാലം മുതൽക്ക് തന്നെ പൊതുവിൽ ഇന്ത്യയുമായി ബംഗ്ലാദേശ് നല്ല ബന്ധമായിരുന്നു സൂക്ഷിച്ചിരുന്നത്.
ആയിരക്കണക്കിന് പേരാണ് അദ്ദേഹത്തിൻെറ റാലികളിൽ എത്താറുള്ളത്.
ഷെയ്ഖ് ഹസീനയുടെ പലായനം
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നതും രാജ്യം വിട്ട് പലായനം ചെയ്യേണ്ടി വന്നതും ബംഗ്ലാദേശിൻെറ രാഷ്ട്രീയ സാമൂഹിക ഭൂമികയെ അപ്പാടെ വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച ആഭ്യന്തര പ്രക്ഷോഭങ്ങളാണ് ഹസീനയുടെ രാജിയിൽ കലാശിച്ചത്. ഏറ്റവും കൂടുതൽ കാലം ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഹസീന, രാഷ്ട്രപിതാവ് മുജീബുർ റഹ്മാൻെറ മകളാണ്. രാജ്യത്തിൻെറ സാമ്പത്തിക മേഖലയിൽ പുത്തനുണർവിന് കാരണക്കാരിയായ നേതാവാണെങ്കിസും ഇക്കഴിഞ്ഞ ഭരണകാലയളവിൽ അവർ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. അഴിമതിയും സ്വന്തം പാർട്ടിയായ അവാമി ലീഗിന് വഴിവിട്ട് സഹായങ്ങൾ അനുവദിക്കലും അവയിൽ ചിലത് മാത്രമായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് രാജ്യത്തിൻെറ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം നൽകണമെന്ന നയം ഹസീന പ്രഖ്യാപിക്കുന്നത്. ഇതിന് ബംഗ്ലാദേശിലെ ഉന്നതകോടതിയുടെ പിന്തുണയും ലഭിച്ചു. അവാമിലീഗുകാർക്ക് സഹായകരമാവുന്ന ഈ തീരുമാനത്തിനെതിരെ യുവാക്കളും വിദ്യാർഥികളുമെല്ലാം തെരുവിലിറങ്ങിയതോടെയാണ് നിയന്ത്രണം വിട്ട ആഭ്യന്തര കലാപത്തിലേക്ക് ബംഗ്ലാദേശ് വഴിമാറിയത്. ഇതിന് പിന്നാലെ ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തു. സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസിൻെറ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ഇപ്പോൾ ബംഗ്ലാദേശിലുള്ളത്.
