യാത്ര

സുഹാന പി

വഴിവക്കില്‍ കണ്ട നാരങ്ങാമിഠായിയും
ചിരിക്കുന്ന പാവക്കുട്ടികളും കടന്ന്
കാലം നീണ്ടുമെലിഞ്ഞ വഴിയില്‍
വക്കു പൊട്ടിയ ഓര്‍മകളെ
വില്‍പ്പനക്ക് വെച്ചിരിക്കുന്നു.
തോളിലെ തുണി സഞ്ചിയില്‍
ബാക്കിയുള്ള നാണയത്തുട്ടുകള്‍ മുറുക്കിപ്പിടിച്ച്
വില്പനക്കാരനു മുഖം കൊടുക്കാതെ
തിരക്കുപിടിച്ച് നടക്കുന്നെന്ന് തോന്നിക്കാന്‍
കുഴിയില്‍ വീണ കണ്ണുകളെ
വിദൂരതയിലേക്ക് തള്ളിവിട്ടു.
ദീര്‍ഘ നിശ്വാസത്തിനിപ്പുറം
നിഴലു പിന്നിലാണെന്നറിഞ്ഞിട്ടും
വഴി മുന്നിലേക്ക് തന്നെ ഇഴഞ്ഞു പുളഞ്ഞു.
അവസാനിപ്പിക്കാന്‍ അനുവാദമില്ലാത്ത
യാത്രകളെ ഗര്‍ഭത്തില്‍ ചുമന്ന്
തിരക്കുപിടിച്ച തെരുവുകളില്‍
ആലസ്യത്തോടെ തലചുറ്റി വീഴുന്നവര്‍.
കണ്ടുമുട്ടുമ്പോള്‍ ചിരിക്കണമെന്നോര്‍ത്ത്
മനം മടുത്ത് മുഖം പൊത്തുന്നവര്‍.
അപരിചിതത്തത്തിന്റെ ആവരണം
ആഢംബരമാക്കി അണിയേണ്ടതില്ലെന്ന
തീര്‍പ്പില്‍
ശേഷിച്ച യാത്രകളില്‍
തിരിച്ചറിയപ്പെടേണ്ടതിന്റെ
ആവശ്യകതകളില്ലെന്ന് കൂട്ടിച്ചേര്‍ത്തു.
കണ്ട വഴികളിലെ കൗതുകം തെല്ലും ബാക്കി വെക്കാതെ
ഞാനെന്റെ വഴികളില്‍ തിരിച്ചറിയപ്പെടേണ്ടതില്ലാതെ
യാത്ര തുടരുന്നു.