കടല്‍ത്തീരത്താണ് സംഭവം.
ഒരു ബാലന്‍
വര്‍ണക്കടലാസ് കൊണ്ടുള്ള പട്ടം
കാറ്റിനോട് ഗുസ്തി പിടിച്ച്
ഏറെ പണിപ്പെട്ട് മുകളിലെത്തിച്ചു.
ഉയര്‍ന്നുയര്‍ന്ന് മതിവരാതെ
പട്ടം മുന്നോട്ടായുമ്പോള്‍
പിശുക്കില്ലാതെയവന്‍
നൂലയച്ചുകൊണ്ടിരുന്നു.
സായാഹ്ന സൂര്യനെ സാക്ഷിയാക്കി
വാനില്‍ ഒരു രാജകുമാരിയെന്നോണം
പട്ടമൊഴുകിനടന്നു.
തീരത്തെ മണലില്‍
കടല കൊറിച്ചിരുന്നൊരു കവി,
നൂലിനറ്റത്ത് പിടയുന്ന
രാജകുമാരിയെയോര്‍ത്ത്
സങ്കടപ്പെട്ടു,
ഒരു വിപ്ലവഗീതം പിറന്നു.
ഗീതം തീരമാകെ
പടര്‍ന്നുപിടിച്ചു.
മുഷ്ടി ചുരുട്ടി
വാനിലേക്കെറിഞ്ഞ ജനം ആര്‍ത്തലച്ചു
നൂല്‍ പിടിച്ച പിഞ്ചുകൈകള്‍ വിറച്ചു
എവിടെ നിന്നോ വന്നൊരു കാറ്റ്
പട്ടത്തിന്റെ നൂല്‍ മുറിച്ചു.