അപരലോകങ്ങളില്‍


വാടിയ പൂക്കളെ റോസ് കട്ടറുകൊണ്ട്
പതുക്കെ പിഴുതുമാറ്റി
പൂന്തോട്ടത്തിലൂടെ നടന്നു.
അരികിലെന്റെ മാലാഖ കുഞ്ഞുങ്ങള്‍.
ചെറിയൊരു കാറ്റുവന്നു
കരിയിലകള്‍ ഒട്ടും ധൃതിയില്ലാതെ
പലയിടങ്ങളില്‍ ചിറകൊതുക്കി.
അകലെയപ്പോള്‍
കൊടുങ്കാറ്റായിരുന്നു.
പേരറിയാത്ത അമ്മമാര്‍
ഞാനെന്നപോലെ
കുഞ്ഞുങ്ങളെ മാറോടണച്ചു.

കാര്‍ട്ടൂണിന്റെ ഇടവേളകളില്‍
ഞാനെപ്പോഴോ കണ്ടു
മരണത്തിന്റെ വിഷമചിത്രങ്ങള്‍.
നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് തൂത്തു
കുഞ്ഞുങ്ങളെ ഊട്ടാനിരുന്നു.