സത്യാസത്യങ്ങളുടെ സംഘര്‍ഷത്തില്‍ മനുഷ്യനെ വീഴ്ത്തിക്കളയുന്നത് എന്താണ്!


വിവരമുള്ളവനും ഇല്ലാത്തവനും, ആണും പെണ്ണും, കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ധാര്‍മികമായി അധഃപതിക്കുന്നതിന് പിന്നിലെ പ്രധാന കാരണം പരലോകം വിസ്മരിക്കപ്പെട്ടതു തന്നെ.

ഭൗതികതയുടെ പിന്നാലെയുള്ള ഓട്ടവും അസ്ഥാനത്ത് നടക്കുന്ന ആഭ്യന്തര സംവാദങ്ങളും, പഠിക്കുകയാണെങ്കില്‍ തന്നെ ഖുര്‍ആനിക ശൈലി വിട്ട് അരിസ്റ്റോട്ടലിന്റെയും ഇബ്‌നുസീനയുടെയും സിദ്ധാന്തങ്ങളുടെ പിടിയിലമര്‍ന്ന് കലാമീ ഗ്രന്ഥങ്ങള്‍ അവലംബിക്കപ്പെടുകയും ചെയ്ത കാരണത്താല്‍ മതത്തിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍ അതിപ്രധാനമായ പരലോകവിശ്വാസം അതിന്റെ വാഹകര്‍ തന്നെ അറിഞ്ഞോ അറിയാതെയോ അവഗണിച്ച മട്ടിലെത്തി.

മാനവകുലത്തിന് മൊത്തം പോയിട്ട്, സ്വന്തം അണികള്‍ക്കിടയില്‍ പോലും അതുമായി ബന്ധപ്പെട്ട ഉദ്‌ബോധനങ്ങള്‍ക്ക് സ്ഥാനമില്ലാതായി. പരലോകജീവിതത്തെ പറ്റി എന്തിന് പറയാന്‍! അതിലാര്‍ക്കും തര്‍ക്കമില്ലല്ലോ, എല്ലാവരും സമ്മതിക്കുന്നതല്ലേ, എന്നിത്യാതി ന്യായീകരണങ്ങളും ഈ അവഗണനക്ക് ആക്കം കൂട്ടി.

ഇന്ന് ഈ അവഗണനയുടെ ദുരന്തഫലമാണ് സമുദായം അനുഭവിച്ച് കൊണ്ടിരിക്കുന്നത്. വിവരമുള്ളവനും ഇല്ലാത്തവനും, ആണും പെണ്ണും, കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ധാര്‍മികമായി അധഃപ്പതിക്കുന്നതിന് പിന്നിലെ പ്രധാന കാരണം പരലോകം വിസ്മരിക്കപ്പെട്ടതു തന്നെയാണ്.

അല്ലാഹു മനുഷ്യന് നല്‍കിയ കയ്യും കണക്കുമില്ലാത്ത അനുഗ്രഹങ്ങളെ മുന്‍നിര്‍ത്തിയാണ് പരലോകജീവിതം എന്ന ആദര്‍ശത്തിന്റെ പ്രമാണം പ്രകാശിതമാവുന്നത്. ആകാശഭൂമികളുള്‍പ്പെടെയുള്ള പ്രപഞ്ചമാസകലവും, രാപ്പകല്‍ വ്യതിയാനങ്ങളുള്‍പ്പെടെ ആ പ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും മനുഷ്യന് വേണ്ടി സജ്ജീകരിക്കപ്പെട്ടതാണ്. വിശുദ്ധഖുര്‍ആനിലെ ഒന്നാം അധ്യായമായ അല്‍ഫാതിഹഃ മുതലങ്ങോട്ട് ഈ രീതിയിലുള്ള സമര്‍ഥനരീതി ധാരാളമായി കാണാവുന്നതാണ്.

സൂറഃ അല്‍ഫാതിഹയില്‍ സര്‍വലോക രക്ഷിതാവ് എന്നതിന്റെ പേരില്‍ സര്‍വസ്തുതിയും അല്ലാഹുവിനാണെന്നും, അവന്‍ പരമകാരുണികനും കരുണാനിധിയുമാണെന്നും പറഞ്ഞ ശേഷം അവന്‍ പരലോകനാളിന്റെ അധിപനാണ് എന്ന് പറയുന്നത് ശ്രദ്ധേയമാണ്.

അഥവാ, അല്ലാഹു കേവല കാരുണ്യവാന്‍ മാത്രമല്ല. അവന്‍ സര്‍വന്യായാധിപന്‍ കൂടിയാണ്. അവന്റെ വിശാലമായ കാരുണ്യത്തില്‍ പ്രതീക്ഷയുണ്ടാവേണ്ടത് പോലെ അവന്റെ കഠിനമായ ശിക്ഷ യെകുറിച്ച ഭയവും അനിവാര്യമാണ്.

സൂറഃ അല്‍അന്‍ആം (12)ല്‍ കാണാം:
قُل لِّمَن مَّا فِي السَّمَاوَاتِ وَالْأَرْضِ ۖ قُل لِّلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۚ الَّذِينَ خَسِرُوا أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ

അവരോട് ചോദിക്കുക: വാന-ഭുവനങ്ങളിലുള്ളതൊക്കെയും ആരുടേത്? പറയുക: 'സകലതും അല്ലാഹുവിന്റേതു മാത്രമാകുന്നു. അവന്‍ കാരുണ്യം തന്റെ സ്ഥായിയായ സ്വഭാവമായി അംഗീകരിച്ചിരിക്കുന്നു. (അതുകൊണ്ടത്രെ ധിക്കാരത്തിന്റെ പേരില്‍ അവന്‍ നിങ്ങളെ ഉടനടി പിടികൂടാത്തത്.)

അന്ത്യനാളില്‍ അവന്‍ നിങ്ങളെയെല്ലാവരെയും ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതൊരു അശേഷം സംശയമില്ലാത്ത യാഥാര്‍ഥ്യമാകുന്നു. എന്നാല്‍, തങ്ങളെ സ്വയം നാശഗര്‍ത്തത്തിലകപ്പെടുത്തുന്ന ജനമോ, അവരത് വിശ്വസിക്കുന്നില്ല.

സൂറഃ ആലുഇംറാനിലെ (190 - 192) സൂക്തങ്ങളും പ്രപഞ്ചത്തെയും പ്രാപഞ്ചികപ്രതിഭാസങ്ങളെയും പരാമര്‍ശിച്ച ഉടനെ ഇതൊന്നും വെറുതെ പടച്ചുവെച്ചതല്ലെന്നും, ലക്ഷ്യബോധമില്ലാതെ ജീവിച്ചവന് നരകമുണ്ടെന്നുമാണ് സൂചിപ്പിക്കുന്നത്. അപ്രകാരം 78ാം അധ്യായമായ അന്നബഅ് (6 - 17)ലും കാണാം. മറ്റ് ധാരാളം സ്ഥലങ്ങളില്‍ വേറെയും.

സൂറഃ അല്‍ഖലം (35, 36)ല്‍ അല്ലാഹു പറയുന്നു:
أأَفَنَجْعَلُ ٱلْمُسْلِمِينَ كَٱلْمُجْرِمِينَ ٣٥ مَا لَكُمْ كَيْفَ تَحْكُمُونَ

അനുസരണമുള്ളവരെ -മുസ്ലിംകളെ- നാം ധിക്കാരികളെപ്പോലെയാക്കുകയോ !? നിങ്ങള്‍ക്കെന്തായിപ്പോയി, എങ്ങനെയെല്ലാമാണ് നിങ്ങള്‍ വിധിക്കുന്നത്?

മനുഷ്യന്റെ മോഹങ്ങളും താല്പര്യങ്ങളും അനന്തമാണ്. എത്ര നീണ്ടകാലം ജീവിച്ചവനും ഇനിയും സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്‌നങ്ങളുമായിട്ടാണ് അവസാനം ജീവിതത്തോട് വിടവാങ്ങേണ്ടി വരുന്നത്. ഇഷ്ടപ്പെട്ട വസ്തുക്കളെയും പ്രിയപ്പെട്ട ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി യാത്രപോവുന്ന ഏതൊരാളും ഇനിയും ഇവിടെ മരിക്കാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവനാകും.

അതുകൊണ്ട് തന്നെ ഇനിയും ഇനിയും ജീവിക്കാനുള്ള ആഗ്രഹം മനുഷ്യന്റെ പ്രകൃതിയിലുള്ളതാണ്. മരിക്കാതെ ജീവിക്കുക എന്നത് ഈ ലോകത്ത് അസാധ്യമാണെങ്കില്‍ മറ്റൊരു ലോകത്ത് ഒരു പുനഃസ്സമാഗമമുണ്ടായിരിക്കുക എന്ന കാര്യം മനുഷ്യന്റെ സ്വപ്‌നത്തിലും ആലോചനയിലുമുള്ളതാണ്.

മാത്രമല്ല, ഭൗതികജീവിതത്തില്‍ മനുഷ്യന്‍ വളരെയേറെ കഷ്ടപ്പെടുന്നുണ്ട്. നന്മയും തിന്മയും (അല്ലെങ്കില്‍ നന്മയും തിന്മയുമെന്ന് വിചാരിക്കപ്പെടുന്നവ) തമ്മില്‍ ഘോരമായ സംഘട്ടനം തന്നെ നടക്കുന്നത് അവന്‍ കാണുന്നുണ്ട്. നന്മയുടെ പക്ഷം ജയിക്കാനായി സഹിക്കുന്ന യാതനകള്‍ക്കും വേദനകള്‍ക്കും അന്ത്യമില്ല.

സ്വര്‍ഗ്ഗമാണ് ഏറ്റവും വലിയ ലാഭമെന്നും നരകമാണ് യഥാര്‍ഥ നഷ്ടമെന്നുമുള്ള ദൃഢബോധ്യമുണ്ടാവണം. പരലോകവിശ്വാസത്തിന്റെ അഭാവവും ദൗര്‍ബല്യവുമാണ് സത്യാസത്യങ്ങള്‍ക്കിടയിലെ സംഘട്ടന സമയത്ത് മനുഷ്യനെ വീഴ്ത്തിക്കളയുന്നത്.

എന്നിട്ടും, പലപ്പോഴും മേല്‍ക്കോയ്മ സ്ഥാപിക്കുന്നത് തിന്മയാണ്. ഇതിനൊരു പ്രതികാരക്രിയ ഇല്ലാതെ പെട്ടെന്നൊരു നിമിഷത്തില്‍ കണടച്ച് ലോകം അവസാനിച്ച്, സത്യത്തിനും നീതിക്കും ധര്‍മത്തിനും ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം സമ്പൂര്‍ണ ശൂന്യതയിലേക്ക് പോവുന്നത് ശരാശരി മനുഷ്യബുദ്ധിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ഭയം, ആഗ്രഹം എന്നീ പ്രതിബന്ധങ്ങളാണ് നേര്‍വഴിയില്‍ നിന്ന് തെറ്റാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. വളഞ്ഞ വഴിക്ക് പോയാല്‍ എന്തോ ചില ലാഭം കിട്ടുമെന്ന ആഗ്രഹം, നേരായ വഴിക്ക് പോയാല്‍ എന്തോചില പ്രയാസങ്ങള്‍ നേരിടേണ്ടിവരുമെന്ന ഭയവും. എന്നാല്‍, ഈ രണ്ട് പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള ഊര്‍ജമാണ് പരലോകവിശ്വാസം.

സ്വര്‍ഗമാണ് ഏറ്റവും വലിയ ലാഭമെന്നും, നരകമാണ് യഥാര്‍ഥ നഷ്ടമെന്നുമുള്ള ദൃഢബോധ്യമുണ്ടാവണം. പരലോകവിശ്വാസത്തിന്റെ അഭാവവും ദൗര്‍ബല്യവുമാണ് സത്യാസത്യങ്ങള്‍ക്കിടയിലെ സംഘട്ടന സമയത്ത് മനുഷ്യനെ വീഴ്ത്തിക്കളയുന്നതെന്ന് ചുരുക്കം.

മനുഷ്യന്റെ പരാജയത്തിലേക്ക് നയിക്കുന്ന പൊള്ളയായ ഈ ഭയവും മോഹവും മനുഷ്യമനസ്സില്‍ ഇട്ട് കൊടുക്കുന്നത്, മനുഷ്യന്റെ വര്‍ഗശത്രുവാണെന്ന് വിശുദ്ധഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ഓര്‍മപ്പെടുത്തിയ പിശാചാണ്. അവന്‍ മനുഷ്യനെ മോഹിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നു. കുടില തന്ത്രങ്ങളിലൂടെ നല്ലതിനെ ഏറ്റവും ചീത്തയായി അവനവതരിപ്പിക്കുന്നു, അത് ചെയ്താല്‍ വമ്പിച്ച കഷ്ടനഷ്ടങ്ങളുണ്ടാവുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നു.

ചീത്ത ചെയ്താല്‍ കഷ്ടനഷ്ടങ്ങളുണ്ടാവുമെന്നത് ശരിയുമാണല്ലൊ! അതുപോലെ, കുടിലതന്ത്രങ്ങളിലൂടെ ചീത്തയെ ഏറ്റവും മുന്തിയതും നല്ലതുമായും അവന്‍ സൗന്ദര്യവത്കരിക്കുന്നു. അത് ചെയ്താല്‍ വമ്പിച്ച ലാഭങ്ങളും നേട്ടങ്ങളും ഓഫര്‍ ചെയ്യുന്നു. നല്ലത് ചെയ്താല്‍ ലാഭമുണ്ടാവുമെന്നത് പറയേണ്ടതില്ലല്ലോ!

എന്നാല്‍, പിശാചിന്റെ കുതന്ത്രങ്ങളെ തരണം ചെയ്യാനുള്ള വഴി കൂടിയേ തീരൂ. എങ്കിലേ തിന്മയെ എന്ത് വില കൊടുത്തും ചെറുത്ത് തോല്പിക്കാന്‍ മനുഷ്യന് കഴിയൂ. അതാണ് സ്വര്‍ഗവും സ്വര്‍ഗത്തിലെ ആറുകളും ഹൂറികളും, തിന്മയെ അതിജയിച്ചവര്‍ക്ക് അത് ലഭിച്ചിരിക്കുമെന്ന സത്യസന്ധമായ വാഗ്ദാനവും. അത് കൊടിയ വഞ്ചകനായ പിശാചിന്റെ 'പുരോഗതി'യുടെയും 'മാന വികത'യുടെയും 'സ്വാതന്ത്ര്യ'ത്തിന്റെയുമൊക്കെ കുപ്പായമിട്ട് വന്ന വ്യാജ ആറും ഹൂറിയുമല്ല, കുഴപ്പക്കാരായ യുക്തിവാദികള്‍ വെച്ച് നീട്ടുന്ന മിഥ്യയായ ഇന്ദ്രിയസുഖങ്ങളല്ല.

പിന്നെയെങ്ങനെയാണ് മനുഷ്യന്‍ യഥാര്‍ഥ ഹൂറികളെ ഉപേക്ഷിച്ച് വ്യാജഹൂറികളുടെ പിന്നാലെ പോവുന്നത്! പിശാചിന്റെ കള്ള വാഗ്ദാനങ്ങള്‍ കേട്ട് മനുഷ്യന്‍ ശിര്‍ക്കും ജാറപൂജയും പുരോഹിതപൂജയും ധനപൂജയും കളവും കൊലയും വ്യഭിചാരവും മയക്കുമരുന്ന് കച്ചവടവും നടത്തുന്നത്, ലുബ്ധനും ആഡംബരപ്രിയനുമാകുന്നത്!

നരകത്തില്‍ കുടിപ്പിക്കപ്പെടുന്നത് ഉരുകിയ ലോഹവും തെമ്മാടികളുടെ വിയര്‍പ്പുമാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെയെങ്ങനെയാണ് ജീവഹാനി ഭയന്ന് ജിഹാദില്‍ നിന്നും, ദാരിദ്ര്യം പേടിച്ച് ദാനധര്‍മങ്ങളില്‍ നിന്നും മനുഷ്യന്‍ പിന്തിരിയുക!

വിവരദോഷികളായ നാസ്തികരും യുക്തിവാദികളും വരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന 'ആറാംനൂറ്റാണ്ടി'ന്റെയും 'അന്ധവിശ്വാസ'ത്തിന്റെയും 'തീവ്രവാദ'ത്തിന്റെയും കോലത്തിലുള്ള നരകത്തിലും പാമ്പുകളിലും തേളുകളിലും വിശ്വസിക്കല്‍ യുക്തിസഹമാണെങ്കില്‍, യുക്തിവാദത്തിലെ 'ഈമാന്‍ കാര്യ'മാണെങ്കില്‍, എന്തുകൊണ്ട് സ്രഷ്ടാവും സര്‍വജ്ഞനും നീതിമാനും പരമസത്യനുമായ അല്ലാഹുവിന്റെ നരകത്തില്‍ വിശ്വസിക്കല്‍ മണ്ടത്തരമാകും!

പിന്നെ, ഇക്കണ്ട ജീവികളെയൊക്കെ കാലം വിസ്മൃതിയിലാഴ്ത്തിയത് പോലെയാണോ മനുഷ്യന്‍. ഇവിടെ ജീവിച്ച് പോയ ആനകളില്‍ ഒരെണ്ണത്തിന് പോലും ഒരു ചരിത്രപ്രാധാന്യവുമില്ല, കഴിഞ്ഞ് പോയ ഒരു കുറുക്കനും കഴുതക്കും കുരങ്ങനും കൃത്യമായി പേരും ഊരും വിലാസവുമില്ല. ഈച്ചയും പൂച്ചയും എത്ര കഴിഞ്ഞുപോയി.

ഇനിയും അവയെക്കുറിച്ച് ഇവിടെ വല്ല സംസാരവുമുണ്ടോ? അതെല്ലാം വന്നു, പോയി. അങ്ങനെ 'വന്നു, പോയി' എന്ന നിയമത്തിന് മനുഷ്യനെ വിട്ടുകൊടുക്കാമെന്നോ! മനുഷ്യയുക്തി അതനുവദിക്കില്ല.

യഥാര്‍ഥത്തില്‍ ഇത്തരം യുക്തിചിന്തകളിലൂടെ വേറിട്ട ഒരു സവിശേഷത തന്നെയാണ് മനുഷ്യനെ ഇതരജന്തുക്കളില്‍ നിന്നു വ്യത്യസ്തനാക്കുന്നത്.


ഡോ. അബ്ദുന്നസ്വീര്‍ അല്‍മലൈബാരി ആറ് വര്‍ഷം കേരളത്തിലെ പള്ളി ദര്‍സിലും രണ്ട് വര്‍ഷം കാരന്തൂര്‍ മര്‍കസിലും പഠിച്ച ശേഷം ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയും എം.ഫിലും പി.എച്.ഡി.യും കരസ്ഥമാക്കി. 2014 മുതല്‍ 2019 വരെ ഇന്തോനേഷ്യയിലെ ചിയാഞ്ചൂര്‍ ഇമാം ശാഫിഈ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍. നിലവില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ ഗസ്റ്റ് ലക്ചറര്‍. ആറ് രാജ്യങ്ങളില്‍ നിന്നായി അമ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.