ഭാഷാതിര്‍ത്തിയും കടന്നു സ്വാധീനം ചെലുത്തിയ ശബാബ്


'പ്രയാണം' സംഗമത്തില്‍ കേട്ട പല അനുഭവങ്ങളും ശബാബ് സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് വെളിപ്പെടുന്നതായിരുന്നു.

ബാബ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പ്രയാണം സംഗമത്തില്‍ നിന്നു കേട്ട പല അനുഭവങ്ങളും ഏറെ സന്തോഷം നല്‍കുന്നതാണ്. ശബാബ് സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് വെളിപ്പെടുന്നതായിരുന്നു അവ.

കാസര്‍കോഡ് എന്നത് സപ്തഭാഷാ സങ്കരഭൂമികയാണല്ലോ. അതിനോട് അതിര്‍ത്തി പങ്കിടുന്ന മംഗലാപുരം പ്രദേശത്തു നിന്നുള്ള മൊയ്തീന്‍ സാഹിബ് മലയാള ഭാഷ പഠിച്ചതില്‍ ശബാബിന് വലിയ പങ്കുണ്ട്. തന്റെ പ്രവാസജീവിതത്തില്‍ ശബാബും അമാനി മൗലവിയുടെ തഫ്‌സീറുമായിരുന്നു അദ്ദേഹത്തിന് മതപഠനത്തിനും ഭാഷാപഠനത്തിനും ഒരുപോലെ സഹായകമായത്.

ഉപ്പളയിലെ ഹനീഫ സാഹിബാകട്ടെ ശബാബ് ലേഖനങ്ങള്‍ കന്നട ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് കന്നഡികര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നു. ഇടമറുകിന്റെ ചില ഖുര്‍ആന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ ശബാബ് സഹായിച്ച അനുഭവമാണ് കാഞ്ഞങ്ങാട്ടെ അഹ്മദ് സാഹിബിന് പറയാനുള്ളത്.

'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം' എന്ന യുക്തിവാദി നേതാവ് ഇടമറുകിന്റെ പുസ്തകം കാഞ്ഞങ്ങാട് ഭാഗത്തെ ചില ചെറുപ്പക്കാര്‍ വായിച്ച് ആശയക്കുഴപ്പത്തിലായപ്പോള്‍ അഹ്മദ് ഈ പുസ്തകം പള്ളിയിലെ ഉസ്താദിന് കൊടുത്ത് ഇതില്‍ ഇടമറുക് ഉദ്ധരിച്ച ആയത്തുകളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഇത് വായിച്ച് അടുത്തയാഴ്ച മറുപടി പറയാം എന്നു പറഞ്ഞു.

ആഴ്ചകള്‍ പലത് കഴിഞ്ഞിട്ടും ഉസ്താദിന്റെ മറുപടി വന്നില്ല എന്നു മാത്രമല്ല, ഇക്കാര്യം സൂചിപ്പിക്കുമ്പോള്‍ അയാള്‍ ദേഷ്യം പിടിക്കുകയും ചെറുപ്പക്കാര്‍ ഈ പുസ്തകം വായിച്ച് പിഴച്ചുപോയെന്നു പറഞ്ഞ് വായിക്കുന്നവരെ കുറ്റപ്പെടുത്തുകയുമാണ് ചെയ്തത്. ശബാബിലും മറ്റും വരുന്ന ലേഖനങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ക്കെല്ലാം മറുപടിയുണ്ടായിരുന്നു. അത്തരം വായനയാണ് ഇടമറുകിന്റെ പുസ്തകം വായിച്ചിട്ടും താന്‍ വഴി തെറ്റാതെ സന്മാര്‍ഗത്തില്‍ തന്നെ നിലകൊള്ളുന്നതിന്റെ കാരണമെന്ന് അഹ്മദ് സാഹിബ് പറഞ്ഞു.

എത്രയോ മനുഷ്യരുടെ ജീവിതങ്ങളെയാണ് ശബാബിന്റെ താളുകള്‍ നേര്‍വഴിയിലേക്ക് നടത്തിയത്. 'പ്രയാണ'ങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന അനുഭവങ്ങള്‍ രേഖപ്പെടുത്തിയാല്‍ അതൊരു ചരിത്രരേഖയായി മാറും.

കണ്ണൂര്‍ വളപട്ടണം ശാഖയിലെ മന്‍സൂറിനെ സൂഫീ ത്വരീഖത്തുകളില്‍ നിന്ന് തിരികെ നടത്തിയത് ശബാബായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ഉപ്പയെ കോഴിക്കോട്ടെ ഒരു ആശുപത്രിയില്‍ അഡ്മിറ്റാക്കി വടകരയിലെ തങ്ങളെ കാണാന്‍ പോയിരുന്ന ആളായിരുന്നു അദ്ദേഹം. ആയിടയ്ക്ക് ശബാബില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വന്നുകൊണ്ടിരുന്ന ലേഖനങ്ങള്‍ ശ്രദ്ധയില്‍ പെട്ടു.

അവ അദ്ദേഹം ശ്രദ്ധയോടെ വായിച്ചു. അബൂബക്കര്‍ കാരക്കുന്നിന്റെ ലേഖനങ്ങളൊക്കെ അദ്ദേഹത്തെ കാര്യമായിത്തന്നെ ആകര്‍ഷിച്ചു. അങ്ങനെയാണ് ആത്മീയതയുടെ തെറ്റായ ലോകത്തു നിന്ന് തൗഹീദിന്റെ വഴിയിലേക്ക് അദ്ദേഹം എത്തുന്നത്. 2002ലെ പിളര്‍പ്പിന്റെ സമയത്തും സത്യത്തിന്റെ വഴി കണ്ടെത്താന്‍ ശബാബാണ് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ എത്രയോ മനുഷ്യരുടെ ജീവിതങ്ങളെയാണ് ശബാബിന്റെ താളുകള്‍ നേര്‍വഴിയിലേക്ക് നടത്തിയത്. 'പ്രയാണ'ങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന അനുഭവങ്ങള്‍ രേഖപ്പെടുത്തിയാല്‍ അതൊരു ചരിത്രരേഖയായി മാറും. അമ്പതു വര്‍ഷം പിന്നിട്ട ഒരു പ്രസിദ്ധീകരണത്തിന്റെ പ്രതിഫലനങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനാവും.