ഓപ്പറേഷന്‍ സിന്ദൂര്‍ സിവിലിയന്മാരെയോ പട്ടാളത്തെയോ ആക്രമിച്ചിട്ടില്ലെന്നും ഭീകരവാദി കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യം വെച്ചതെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, സൈനികാക്രമണത്തില്‍ തകര്‍ന്ന ഒരു പ്രദേശത്തുകൂടെ പ്രാണരക്ഷാര്‍ഥം പായുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ പ്രത്യാക്രമണത്തിലും വ്യാജ വീഡിയോകളുടെ അതിപ്രസരം. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്രസര്‍ക്കാറിനേയും ബി ജെ പിയേയും മഹാ സംഭവമായി പ്രതിഷ്ഠിക്കാനുള്ള വ്യഗ്രതയാണ് ഇത്തരം ഹിന്ദുത്വ പ്രൊഫൈലുകള്‍ കാണിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂര്‍ സിവിലിയന്മാരെയോ പട്ടാളത്തെയോ ആക്രമിച്ചിട്ടില്ലെന്നും ഭീകരവാദി കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യം വെച്ചതെന്നും സൈന്യം അടിവരയിട്ടു പറഞ്ഞ കാര്യമാണ്. കേന്ദ്രവും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാല്‍, സൈനികാക്രമണത്തില്‍ തകര്‍ന്ന ഒരു പ്രദേശത്തുകൂടെ പ്രാണരക്ഷാര്‍ഥം പ്രാര്‍ഥനകളുമായി പായുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സിവിലിയന്മാരെ കാണിക്കുന്ന ഒരു വീഡിയോ ഓപ്പറേഷന്‍ സിന്ദൂര്‍ പൂര്‍ത്തിയായിക്കഴിഞ്ഞ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ തിരിച്ചടിക്കു ശേഷം പാകിസ്താന്റെ അവസ്ഥ എന്നു പറഞ്ഞാണ് ആ വീഡിയോകള്‍ പ്രചരിപ്പിക്കപ്പെട്ടത്.
ജാനാര്‍ദന്‍ മിശ്ര എന്ന എക്സ് പ്രൊഫൈല്‍ 'നിങ്ങളുടെ വീട്ടില്‍ കയറി നിങ്ങളുടെ ശവക്കുഴി തോണ്ടിയയാള്‍ ദല്‍ഹിയിലെ സിംഹാസനത്തില്‍ ഇരിക്കുന്ന മോദിജിയാണ്' എന്ന കാപ്ഷനോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഒമ്പതു ലക്ഷത്തിലേറെ പേരാണ് ആ വീഡിയോ കണ്ടത്.

ദീപക് ശര്‍മയെന്ന വ്യാജവാര്‍ത്തകളുടെ സ്ഥിരം പ്രചാരകന്റെ എക്സ് പ്രൊഫൈലും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യ ആദ്യം പാകിസ്താനുള്ള വെള്ളം ഇല്ലാതാക്കി, ഇപ്പോള്‍ അവിടെ തീയുമിട്ടു. അല്ലാഹുവിനോട് രക്ഷിക്കാന്‍ പ്രാര്‍ഥിക്കുയാണ് ഇപ്പോള്‍ പാകിസ്താന്‍, പ്രത്യേകിച്ച് മോദിജിയുടെ കൈയില്‍ നിന്ന്... എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് ദീപക് ശര്‍മ കുറിച്ചത്. ലക്ഷങ്ങള്‍ ആ പോസ്റ്റും കണ്ടിട്ടുണ്ട്.
ആര്‍ എസ് എസ് വ്ളോഗ്, ബാബാ ടി വി, ഇന്ത്യ-പാക് തുടങ്ങി പല യൂട്യൂബ് ചാനലുകളും എക്സ് യൂസര്‍മാരും പാകിസ്താനിലേതെന്ന നിലക്ക് ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളാണ് യാഥാര്‍ഥ്യമെന്ന നിലയില്‍ വിഡിയോ കണ്ടത്.
വ്യാജം പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്
എന്നാല്‍, വ്യാജ വാര്‍ത്തകള്‍ പൊളിച്ചടുക്കി പ്രസിദ്ധി നേടിയ മുഹമ്മദ് സുബൈറിന്റെ ആള്‍ട്ട് ന്യ്യുസ് നടത്തിയ ഫാക്ട് ചെക്കില്‍ ഈ വീഡിയോ ഗസ്സയില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തുകയുണ്ടായി. 2025 ഏപ്രില്‍ 4നാണ് ഈ വീഡിയോ ആദ്യമായി അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഒരു മാസം മുന്‍പുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസം പാകിസ്താനില്‍ സംഭവിച്ചത് എന്ന പേരില്‍ ഹിന്ദുത്വ പ്രചാരകര്‍ ഷെയര്‍ ചെയ്യുന്നത്.
വീഡിയോ പരിശോധിച്ചപ്പോള്‍ അതില്‍ നൂര്‍ അല്‍സഹര്‍ന എന്ന പേര് വാട്ടര്‍മാര്‍ക്കായി ഉണ്ടായിരുന്നു. ഈ കീവേഡ് ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ നൂര്‍ പങ്കുവെച്ച യഥാര്‍ഥ വീഡിയോ കണ്ടെത്തുകയുണ്ടായി. 'ദയവു ചെയ്ത് ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ, അനുനിമിഷം ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണം' എന്നായിരുന്നു വീഡിയോ പങ്കുവെച്ച നൂര്‍ കുറിച്ചത്. നൂറിന്റെ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹം ഗസ്സയില്‍ നിന്നുള്ള ആളാണെന്ന് വ്യക്തമായി.
കീ വേര്‍ഡ് സെര്‍ച്ച് വഴി ആള്‍ട്ട് ന്യൂസിന് അല്‍ ജസീറയുടെ ഒരു വാര്‍ത്തയും കിട്ടി. ഏപ്രില്‍ നാലിന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ തലക്കെട്ടില്‍ ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു എന്നു പറയുന്നുണ്ട്. ഈ വാര്‍ത്തയ്‌ക്കൊപ്പം അല്‍ജസീറയും സമാന വീഡിയോയാണ് നല്‍കിയിരിക്കുന്നത്.
ഗസ്സയില്‍ നടന്ന സംഭവത്തെ പാകിസ്താനിലേത് എന്ന തരത്തിലാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറുമായോ ഇന്ത്യയും പാകിസ്താനുമായോ യാതൊരു ബന്ധവുമില്ലാത്ത വീഡിയോ പക്ഷേ ലക്ഷകണക്കിന് ഇന്ത്യക്കാരെ പറ്റിക്കാന്‍ ഹിന്ദുത്വവാദികള്‍ ഭംഗിയായി ഉപയോഗിച്ചു.
പാക് സൈന്യം ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്നവകാശപ്പെടുന്ന വ്യാജവീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. അതില്‍ ഒന്ന് റിപബ്ലിക് ടിവിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു.
ഇതേസമയം തന്നെ പാക് ആര്‍മി ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്നവകാശപ്പെട്ടുകൊണ്ടുള്ള വ്യാജവീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. അതില്‍ ഒന്ന് റിപബ്ലിക് ടിവിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. അതിന്റെ ഹിന്ദി ഓഡിയോയില്‍ ഇന്ത്യന്‍ ഫൈറ്റര്‍ ജെറ്റ് പാകിസ്താന്‍ വെടിവെച്ചിട്ടു എന്നു സൂചിപ്പിക്കുന്നുണ്ട്.
പല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഒരു തകര്‍ന്ന വിമാനാവശിഷ്ടങ്ങള്‍ കാണിക്കുന്ന റിപ്പബ്ലിക് ടിവിയുടേതെന്നു തോന്നിപ്പിക്കുന്ന വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ ഹിന്ദി ഓഡിയോ ഏകദേശം ഇങ്ങനെ:
'ഒരു ഇന്ത്യന്‍ ജാഗ്വര്‍ യുദ്ധ വിമാനം പാകിസ്താന്‍ വെടിവെച്ചിട്ടു. പാകിസ്താനു നേരെയുള്ള ആക്രമണത്തിനിടക്കാണ് ഇന്ത്യക്ക് വിമാനം നഷ്ടപ്പെട്ടത്. ഇന്ത്യന്‍ ജെറ്റ് വിമാനം പാകിസ്താനിലെ മൂന്ന് സ്ഥലങ്ങളെ ലക്ഷ്യം വെച്ച് മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. എല്ലാ ജെറ്റുകള്‍ക്കും വിജയം കാണാന്‍ കഴിഞ്ഞില്ല.'
ഈ വിഡിയോ ഷെയര്‍ ചെയ്ത Dr shama junejo എന്ന എക്‌സ് ഐഡി 'ഇന്ത്യന്‍ മീഡിയ പോലും പാകിസ്താന്‍ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് വെടിവെച്ചിട്ടത് ബ്രോഡ്കാസ്റ്റ് ചെയ്തിരിക്കുന്നു. ഞാന്‍ എഴുതിയ പോലെ, പാകിസ്താന്റെ പ്രതികരണം കൃത്യവും ആനുപാതികവുമാണ്' എന്നാണ് കുറിച്ചത്. പാകിസ്താന്‍ അനുകൂല പ്രൊഫൈലുകളില്‍ ഇവ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
ഈ വീഡിയോയില്‍ ഒരു യുദ്ധവിമാനം തകര്‍ന്നു കിടക്കുന്നതു കാണാം. സ്‌ക്രീന്‍ ഷോട്ട് പരിശോധിച്ചപ്പോള്‍ 2025 ഏപ്രില്‍ എട്ടിന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലേക്കാണെത്തിയത്. 'ജാംനഗര്‍ ഐ എ എഫ് ജാഗ്വര്‍ ക്രാഷില്‍ പൈലറ്റ് മനീഷ് കുമാറിന് സ്‌പൈനല്‍ ഇഞ്ച്വറി ഇല്ല' എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്.
ഈ വാര്‍ത്ത ഐ എ എഫ് യുദ്ധ വിമാനം തകര്‍ന്നു വീണ് അത്ഭുതകരമായി രക്ഷപ്പെട്ട കാപ്റ്റനെക്കുറിച്ചായിരുന്നു. ഏപ്രില്‍ രണ്ടിന് ജാംനഗറില്‍ ഉണ്ടായ അപകടത്തില്‍ അദ്ദേഹത്തിന്റെ സഹപൈലറ്റ് കൊല്ലപ്പെടുകയും ക്യാപ്റ്റനാകട്ടെ വലതു കാലിന് സാരമായി പരിക്കേല്ക്കുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന് നട്ടെല്ലിന് പരിക്കൊന്നുമില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ വാര്‍ത്തയാണ് ഇത്. ഈ ക്രാഷ് റിപ്പോര്‍ട്ട് എബിപി പോലുള്ള പോര്‍ട്ടലുകളിലും ഏപ്രില്‍ 4ന് കാണാന്‍ സാധിച്ചു. കൂടുതല്‍ പരിശോധനകള്‍ വീഡിയോ പുതിയ ഓഡിയോ നല്‍കി കെട്ടിച്ചമച്ചതാണെന്ന് വ്യക്തത നല്കി.
ഓപ്പറേഷന്‍ സിന്ദൂറിനോടനുബന്ധിച്ച് നിരവധി പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വ്യാജ വീഡിയോകള്‍ വ്യാജ വിവരണങ്ങളോടെ പ്രചരിപ്പിച്ചിരുന്നു. അവയൊക്കെയും തുടര്‍ച്ചയായി പൊളിച്ചടുക്കിയ ആളാണ് മുഹമ്മദ് സുബൈര്‍. നേരത്തെ ഭരണകൂടം നിരന്തരമായി വേട്ടയാടുകയും ജയിലിലടക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹത്തെ. എന്നാല്‍, ഓപറേഷന്‍ സിന്ദൂറിനു ശേഷമുള്ള അദ്ദേഹത്തിന്റെ ഫാക്ട് ചെക്കുകള്‍ വിമര്‍ശകരുടെ പോലും കയ്യടി നേടുന്ന തരത്തിലായിരുന്നു. 150 ലേറെ വാര്‍ത്തകളുടെ കൃത്യത അദ്ദേഹം ഓപറേഷന്‍ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ നിര്‍വഹിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍