നമസ്‌കാരം ഇരുന്നും നിന്നും നിര്‍വഹിക്കുമ്പോള്‍


രോഗം, മുറിവ്, അംഗവൈകല്യം തുടങ്ങിയവ ഇരുന്ന് നമസ്‌കരിക്കാന്‍ മതിയായ കാരണങ്ങളാണ്. നില്‍ക്കലാണ് ഉത്തമം. ആവുന്നത്ര ഭാഗം നിന്നും ബാക്കി ഇരുന്നും നമസ്‌കരിക്കാവുന്നതാണ്.

ചോദ്യം: ഇരുന്ന് നമസ്‌കരിക്കുമ്പോള്‍, മുട്ട് മടക്കി ഇരുന്ന് നമസ്‌കരിക്കാന്‍ കഴിയാത്തവര്‍, കുറച്ചു ഭാഗം നിന്നും ബാക്കി കസേരയില്‍ ഇരുന്നും നമസ്‌കരിക്കുന്നതാണോ മുഴുവനായും കസേരയില്‍ ഇരുന്ന് നമസ്‌കരിക്കുന്നതാണോ ഉത്തമം?

വി കെ അബ്ദുല്ലക്കോയ, കരുവന്‍തിരുത്തി

ഉത്തരം: നമസ്‌കാരം നിന്ന് കൊണ്ടാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ ശാരീരിക പ്രയാസമുള്ളവര്‍ക്ക് ഇരുന്നോ കിടന്നിട്ടോ ആംഗ്യ രൂപത്തിലോ നിര്‍വഹിക്കാന്‍ മതം ഇളവ് നല്‍കിട്ടുണ്ട്. ( ഇംറാന്‍ ബിന്‍ ഹുസൈന്‍/ഇമാം ബുഖാരി)

രോഗം, മുറിവ്, അംഗവൈകല്യം തുടങ്ങിയവ ഇരുന്ന് നമസ്‌കരിക്കാന്‍ മതിയായ കാരണങ്ങളാണ്. നില്‍ക്കലാണ് ഉത്തമം എന്നതിനാല്‍ ആവുന്നത്ര ഭാഗം നിന്നു കൊണ്ടും ബാക്കി ഇരുന്നും നമസ്‌കരിക്കുന്നതിനും തടസ്സമില്ല. നില്‍ക്കാന്‍ കഴിയുന്നവര്‍ക്കും സുന്നത്ത് നമസ്‌കാരങ്ങള്‍ ഇരുന്നിട്ടാവാം എന്നും നബി (സ) പറയുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നില്‍ക്കുന്നതിന്റെ പാതി പ്രതിഫലം മാത്രമായിരിക്കും ലഭിക്കുന്നത്. (അബ്ദുല്ലാ ബിന്‍ അംറ് / ഇമാം മുസ്ലിം)