ആ സമ്മാനം ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വഴിയൊരുക്കുമോ?


തെരഞ്ഞെടുക്കപ്പെട്ട ഒരു യു എസ് ഭരണാധികാരിക്ക് ലഭിച്ചതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാവാം ഈ എയര്‍ക്രാഫ്റ്റ്. എന്നാല്‍, ഇത്തരമൊരു സമ്മാനം സ്വീകരിക്കുന്നത് ഭരണഘടനാവിരുദ്ധം ആണെന്നാണ് ചില കോണ്‍ഗ്രസ് അംഗങ്ങള്‍ അവകാശപ്പെടുന്നത്.

ഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഖത്തര്‍ ഗവണ്മെന്റ് 400 ദശലക്ഷം ഡോളര്‍ വിലയുള്ള ഒരു എയര്‍ക്രാഫ്റ്റ് സമ്മാനിക്കുന്നതും അദ്ദേഹം അത് സ്വീകരിച്ചതായി വാര്‍ത്ത വന്നതും. ട്രംപ് പ്രസിഡന്റായിരിക്കുന്ന കാലം അത് പുതിയ എയര്‍ ഫോഴ്സ് വണ്‍ ആയി ഉപയോഗിക്കുമെന്നും അതിനു ശേഷം അത് ട്രമ്പിന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയിലേക്കു പോകുമെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചിരുന്നു.

യു എസിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിക്ക് ലഭിച്ചതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാവും ഈ എയര്‍ക്രാഫ്റ്റ്. എന്നാല്‍, ഇത്തരമൊരു സമ്മാനം സ്വീകരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ചില കോണ്‍ഗ്രസ് അംഗങ്ങള്‍ അവകാശപ്പെടുന്നത്.

ഇതു സംബന്ധിച്ച് ലൂയിസ് ജേക്കബ്സണും ലോര്‍ബന്‍ ടെക്യുറോയും അല്‍ജസീറയില്‍ ഒരു കുറിപ്പെഴുതിയിരുന്നു. വിഷയത്തിന്റെ മര്‍മത്തിലേക്ക് വെളിച്ചം വീശുന്നുണ്ടത്.

വിശേഷപ്പെട്ട ഈ സമ്മാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍, പുതിയ എയര്‍ഫോഴ്സ് വണ്‍ നിര്‍മിക്കുന്നതില്‍ ബോയിംഗിന്റെ മെല്ലപ്പോക്കിനെ കുറ്റപ്പെടുത്തുകയായിരുന്നു ട്രംപ് ചെയ്തത്. ആ വിമാനം സ്വീകരിക്കാതിരിക്കാന്‍ വിഡ്ഢിയല്ല താന്‍ എന്നു പറഞ്ഞ ട്രമ്പ്, ആ എയര്‍ക്രാഫ്റ്റ് താന്‍ ഔദ്യോഗിക പദവി ഒഴിഞ്ഞാല്‍ ഉപയോഗിക്കില്ലെന്നും അത് പ്രതിരോധ വകുപ്പിനുള്ള ഗിഫ്റ്റാണെന്നും പറഞ്ഞിരുന്നു.

ഇത്തരമൊരു സമ്മാനം സ്വീകരിക്കുന്നത് യു എസ് ഭരണഘടനയുടെ വേതന ഉടമ്പടിയുടെ ലംഘനമായി മാറുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഭരണഘടനക്കു കീഴില്‍ ആദായം പറ്റുന്ന ഒരു പദവി വഹിക്കുന്ന ആരും കോണ്‍ഗ്രസിന്റെ സമ്മതമില്ലാതെ ഏതെങ്കിലും രാജാവില്‍ നിന്നോ രാജകുമാരനില്‍ നിന്നോ വിദേശ രാജ്യത്തു നിന്നോ ഏതെങ്കിലും തരത്തിലുള്ള സമ്മാനം, ശമ്പളം, പദവി എന്നിവ സ്വീകരിക്കാന്‍ പാടില്ല എന്നാണ് ഉടമ്പടി വ്യവസ്ഥ ചെയ്യുന്നത്.

റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ്, സമ്മാനം സ്വീകരിക്കുന്നതില്‍ നിന്ന് ട്രംപിനെ തടയാന്‍ സാധ്യതയില്ല. ലോംഗ്സ്റ്റാന്‍ഡിംഗ് പോളിസി അനുസരിച്ച് നിലവിലുള്ള ഒരു പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യില്ല എന്നും നിയമവിദഗ്ധര്‍ പറയുന്നു.

യു എസ് ഭരണകൂടത്തിനു മേല്‍ വിദേശ രാജ്യങ്ങള്‍ക്ക് അനധികൃതമായ സ്വാധീനം ഉണ്ടാവുന്നത് തടയാന്‍ വേണ്ടി രൂപകല്പന ചെതതാണ് ഈ വ്യവസ്ഥ എന്നാണ് ക്ലെവ്ലാന്റ് സ്റ്റേറ്റ് യുനിവേഴ്സിറ്റിയിലെ എമിരിറ്റസ് ലോ പ്രൊഫസര്‍ ഡേവിഡ് ഫോര്‍ട്ട് പറഞ്ഞത്. വിമാനം സ്വീകരിച്ചത് പ്രസിഡന്റിനെ കുറ്റ വിചാരണയിലേക്കു നയിക്കാവുന്ന പ്രവൃത്തിയാണെന്ന് കരുതുന്ന നിയമവിദഗ്ധരും ഉണ്ട്.

അമേരിക്കയിലെ ഫ്‌ളോറിഡയിലെ പാം ബീച്ച് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്ത ഖത്തരി ബോയിംഗ് 747 എയര്‍ക്രാഫ്റ്റ്

വിമാനം സ്വീകരിക്കാനാണ് തീരുമാനമെങ്കില്‍ അതൊരു മുഴു അഴിമതി പരിപാടിയാണെന്നും ഇംപീച്ചിന് ട്രമ്പ് വിധേയമാകേണ്ടി വരുമെന്നുമാണ് യൂനിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കരോലിനയിലെ നിയമാധ്യാപകന്‍ മൈക്കല്‍ ഗെരാഡ് പറഞ്ഞത്. എന്നാല്‍, ഫോര്‍ട്ട് ഈ സമ്മാനത്തെ കൈക്കൂലിയായി കാണുന്നില്ലെങ്കിലും നന്ദിസൂചകമായ ഇടപാടിലേക്കു നയിക്കാനുള്ള സാധ്യത സൃഷ്ടിക്കപ്പെടും എന്നഭിപ്രായപ്പെടുന്നു.

ഇതാദ്യമല്ല ട്രംപ് ഇത്തരമൊരാരോപണം നേരിടുന്നത്. ആദ്യ ടേമില്‍ ഡെമോക്രാറ്റുകളും മേരിലാന്റിലേയും വാഷിംഗ്ടണ്‍ ഡി സിയിലേയും അറ്റോര്‍ണീ ജനറല്‍മാരും ഇതേ വ്യവസ്ഥയുടെ ലംഘനമാരോപിച്ച് ട്രമ്പിനെതിരെ കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു.

എന്നാല്‍ ഈ കേസുകളില്‍ പലതും പ്രാരംഭ ഘട്ടത്തില്‍ തന്നെ തള്ളിപ്പോവുകയായിരുന്നു. യു എസ് സുപ്രീം കോടതി ഈ ഇടപാടുകളുടെ അടിസ്ഥാന ഭരണഘടനാ സാധുതയെക്കുറിച്ച് വിധിക്കാന്‍ തയ്യാറായിട്ടില്ല.

ആദ്യ ടേമില്‍ ഈ ഇടപാടുകള്‍ മുഴുവന്‍ തന്റെ ബിസിനസിലേക്കാണ് എന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍, ഇത്തവണ ഈ വിമാനത്തിന് ട്രംപിന്റെ ബിസിനസുമായി യാതൊരു ബന്ധവുമില്ല. പൂര്‍ണമായും സൗജന്യമായും ആഗ്രഹിക്കാതെയും ലഭിക്കപ്പെടുന്ന സമ്മാനമാണ്.

എന്‍ ബി സി ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം, അറ്റോര്‍ണി ജനറല്‍ പാം ബോന്‍ഡി പ്രതിരോധ വകുപ്പിന് ഈ സമ്മാനം സ്വീകരിക്കുന്നതില്‍ നിയമ പ്രശ്നമില്ല എന്ന് കുറിച്ച് ലീഗല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച മെമോ അപ്രൂവ് ചെയ്തിട്ടുണ്ടത്രെ. ബോന്‍ഡി മുന്‍പ് ഖത്തറിനു വേണ്ടി ലോബിയിംഗ് നടത്തിയിട്ടുള്ളതാണ്.

'പുതിയതൊന്ന് (ബോയിംഗ്) വര്‍ഷങ്ങളായിട്ടും ഉണ്ടായി വരാത്ത സാഹചര്യത്തില്‍ ഒരു 747 എയര്‍ക്രാഫ്റ്റ് പ്രതിരോധ വകുപ്പിന് ലഭിക്കുകയെന്നത് ഖത്തറില്‍ നിന്നുള്ള നല്ല നീക്കമാണെന്നാണ് ഞാന്‍ കരുതുന്നത്'' എന്നാണ് നന്ദി സൂചകമായി ട്രംപ് പറഞ്ഞത്.

റിപ്പബ്ലിക്കന്‍മാരുടെ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ്, ട്രംപിനെ സമ്മാനം സ്വീകരിക്കുന്നതില്‍ നിന്ന് തടയാന്‍ സാധ്യതയില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ലോംഗ്സ്റ്റാന്‍ഡിംഗ് പോളിസി അനുസരിച്ച് നിലവിലുള്ള ഒരു പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യില്ല എന്നാണ് നിയമവിദഗ്ധനായ ബോമാന്‍ പറയുന്നത്. ഇത്തവണ നിയമലംഘന വിഷയത്തില്‍ ട്രംപിനെ ചോദ്യം ചെയ്യാന്‍ ഒരു വാദിയെപ്പോലും കിട്ടില്ല എന്നു കരുതുന്നവരുമുണ്ട്

കടപ്പാട്: അല്‍ജസീറ


ശബീര്‍ രാരങ്ങോത്ത് എഴുത്തുകാരൻ, ഗ്രന്ഥകാരൻ. ശബാബ് വാരികയിൽ സഹപത്രാധിപരാണ്‌. കോഴിക്കോട് ജില്ലയിലെ നന്മണ്ട സ്വദേശി. ഗസൽ: പ്രണയാക്ഷരങ്ങളുടെ ആത്മഭാഷണം, എ വി അബ്ദുർറഹിമാൻ ഹാജി എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.