സാമൂഹിക മാറ്റങ്ങളുടെ പതിറ്റാണ്ട്; കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിനെന്തു സംഭവിക്കും?


വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകം മാത്രമല്ല, അതിജീവനത്തിനുള്ള പോരാട്ടം കൂടിയാണ്. ഈ യാഥാര്‍ഥ്യം കേരളത്തിലെ പാര്‍ട്ടി നേതൃത്വം ഉള്‍ക്കൊള്ളുന്നുവെന്നത് കൂടിയാണ് നേതൃമാറ്റവും അതിന് ശേഷം കോണ്‍ഗ്രസില്‍ കാണുന്ന മുന്‍മാതൃക അധികമില്ലാത്ത അച്ചടക്കവും.

കേരള രാഷ്ട്രീയത്തിലെ ഘടനാപരമായ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങിയ കാലമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഒരു വശത്തും സിപിഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫ് മറുഭാഗത്തുമായുള്ള ഇരുധ്രുവ രാഷ്ട്രീയം അതിന്റെ സ്വാഭാവികാന്ത്യത്തിലേക്ക് നീങ്ങുകയാണോ എന്ന് സംശയിക്കാം.

മുന്നണി രാഷ്ട്രീയത്തിന്റെ ബലാബലങ്ങള്‍ക്കിടയില്‍ കാര്യമായ പ്രസക്തിയില്ലാതിരുന്ന ബിജെപി കേരള രാഷ്ട്രീയത്തിന്റെ ഓരത്ത് നിന്ന് മുഖ്യധാരയിലേക്ക് വരുന്നുവെന്നതിന്റെ സൂചനയാണ് കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകള്‍ നല്‍കുന്നത്. ശക്തമായ ത്രികോണ മത്സരമെന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ ഒഴുക്കന്‍മട്ടിലുള്ള വിശേഷണം മാത്രമായിരുന്നു സമീപകാലം വരെ സംസ്ഥാനത്തെ പല നിയമസഭാ മണ്ഡലങ്ങളിലെയും ബിജെപിയുടെ സാനിധ്യം.

എന്നാല്‍ ഒരു ഡസനിലേറെ നിയമസഭാ മണ്ഡലങ്ങളിലെങ്കിലും ഇരു മുന്നണികളോടും പൊരുതിനില്‍ക്കാനുള്ള വളര്‍ച്ച കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ബിജെപി കൈവരിച്ചിട്ടുണ്ട്. 2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടപ്പു ഫലങ്ങള്‍ ആഴത്തില്‍ പരിശോധിച്ചാല്‍ കേരളത്തില്‍ സംഘ്പരിവാര്‍ രാഷ്ട്രീയം നടത്തിയ വേരോട്ടത്തിന്റെ വേഗത നമുക്ക് മനസ്സിലാകും.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും പതിമൂന്ന് മണ്ഡലങ്ങളില്‍ 25 ശതമാനത്തിന് മുകളില്‍ വോട്ട് നേടാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. മതനിരപേക്ഷ വോട്ടുകളുടെ ഐക്യമാണ് എല്ലായ്‌പ്പോഴും ബി ജെ പിയെ തറപ്പറ്റിച്ചിട്ടുള്ളത്. ബി ജെ പിയെ ഒന്നിച്ച് നിന്ന് എതിര്‍ക്കുക എന്നത് ഇരുമുന്നണികളുടെയും പ്രധാന അജണ്ടയായി മാറേണ്ടതുണ്ട്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം കുറച്ചു കൂടി മെച്ചപ്പെടുത്താന്‍ ആവശ്യമായ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പിയുള്ളത്. കേന്ദ്രനേതൃത്വത്തിന്റെ സവിശേഷ ശ്രദ്ധയും കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ പിന്തുണയും സംസ്ഥാനത്തെ സങ്കീര്‍ണമായ രാഷ്ട്രീയസാമൂഹ്യ സാഹചര്യങ്ങളെല്ലാം ബിജെപിക്ക് അനുകൂലമാണ്.

സംസ്ഥാനത്തിന്റെ തെക്കും വടക്കുമുള്ള പരമ്പരാഗത സ്വാധീനമേഖലകള്‍ക്ക് പുറത്തേക്കുള്ള ബിജെപിയുടെ വളര്‍ച്ച കഴിഞ്ഞ രണ്ടു പ്രധാന തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായതാണ്. യാദൃച്ഛികതയെന്നോണം മധ്യകേരളത്തില്‍ നിന്ന് തന്നെ അവര്‍ക്ക് നടാടെ ഒരു പാര്‍ലമെന്റ് അംഗത്തെയും ലഭിച്ചു. തങ്ങളുടെ പരമ്പരാഗത ശക്തിസ്രോതസ്സായ സവര്‍ണ ഹിന്ദു സമുദായങ്ങള്‍ക്ക് അപ്പുറത്തേക്ക് സ്വാധീനം വ്യാപിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്.

കോണ്‍ഗ്രസിന്റെയും അതുവഴി യുഡിഎഫിന്റെയും വോട്ട് ബാങ്കായിരുന്ന കത്തോലിക്കാ സഭയിലേക്കും സിപിഎമ്മിന്റെ നട്ടെല്ലായിരുന്ന ഈഴവ സമൂഹത്തിലേക്കും ബിജെപി അതിശക്തമായ കടന്നുകയറ്റം നടത്തിയിട്ടുണ്ട്. സിഎസ്ഡിഎസ് പോസ്റ്റ് പോള്‍ സര്‍വേ പ്രകാരം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 32 ശതമാനം ഈഴവ വോട്ടര്‍മാരുടെ പിന്തുണയാണ് ബിജെപി നേടിയത്.

കത്തോലിക്കാ സഭയുടെ അനുഗ്രഹാശിസ്സുകളോടെ ക്രിസ്ത്യന്‍ സമൂഹത്തില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞതിന്റെ അനന്തരഫലമായിരുന്നു തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും ഇക്കഴിഞ്ഞ പതിറ്റാണ്ടില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് നല്ല വേരോട്ടമുണ്ടായിട്ടുണ്ട്.

സംസ്ഥാനത്തെ ചുരുക്കം ചില നിയമസഭാ മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് കഴിയും. ഇതില്‍ ചില സീറ്റുകളില്‍ വിജയിച്ച് വരാന്‍ കഴിഞ്ഞാല്‍ പോലും കേരള രാഷ്ട്രീയത്തിലെ ഘടനാപരമായ മാറ്റത്തിന് അത് വഴിവയ്ക്കും.

അത്തരമൊരു രാഷ്ട്രീയാനിശ്ചിതത്വത്തിന് തല്‍ക്കാലത്തേക്കെങ്കിലും വലിയ വില കൊടുക്കേണ്ടി വരിക കോണ്‍ഗ്രസിനാകും. ആ നിലക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകം മാത്രമല്ല, അതിജീവനത്തിനുള്ള പോരാട്ടം കൂടിയാണ്. ഈ യാഥാര്‍ഥ്യം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഉള്‍ക്കൊള്ളുന്നുവെന്നത് കൂടിയാണ് പുതിയ നേതൃമാറ്റവും അതിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ കാണുന്ന മുന്‍മാതൃകകള്‍ അധികമില്ലാത്ത അച്ചടക്കവും.

കെ സുധാകരനെന്ന സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റി താരതമ്യേന രണ്ടാംനിര നേതൃത്വത്തിലുള്ള അഡ്വ. സണ്ണി ജോസഫിനെ ഇന്ദിരാഭവന്റെ ചുമതലയേല്‍പ്പിച്ചിട്ടും കോണ്‍ഗ്രസില്‍ കാര്യമായ കലഹങ്ങളൊന്നും ഉണ്ടായില്ല. ഈ നേതൃമാറ്റത്തില്‍ അധികം കലഹങ്ങള്‍ ഇല്ലാത്തതിന് പിന്നില്‍ ഒരൊറ്റ രഹസ്യമേയുള്ളൂ.

അത് അടുത്ത തവണയെങ്കിലും സംസ്ഥാനത്ത് അധികാരത്തിലെത്തണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അദമ്യമായ ആഗ്രഹം മാത്രമാണ്. എന്നാല്‍ നിയമസഭയിലേക്ക് കോണ്‍ഗ്രസിനും യുഡിഎഫിനും അത്രയെളുപ്പത്തില്‍ ജയിച്ചു കയറാന്‍ കഴിയുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യമാണോ കേരളത്തിലുള്ളത് എന്നതാണ് പ്രധാന ചോദ്യം.

ക്രിസ്ത്യന്‍ ജനസമൂഹത്തിനിടയിലെ ബിജെപി ആഭിമുഖ്യവും ഇടതുപക്ഷത്തിന്റെ സ്വാധീനവും ഒരേ സമയം ചെറുക്കേണ്ട സവിശേഷ സാഹചര്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. ഈ സവിശേഷ ദൗത്യം കൂടി മുന്‍നിര്‍ത്തിയാണ് മുതിര്‍ന്ന നേതാക്കള്‍ ഏറെയുണ്ടായിട്ടും സണ്ണി ജോസഫിന് തന്നെ നറുക്കു വീണത്.

സാമുദായിക സംഘടനകള്‍

മത സാമുദായിക ജാതി സംഘടനകളുടെ രാഷ്ട്രീയ സമീപനത്തിലും കാഴ്ചപ്പാടുകളിലും വന്ന കാതലായ മാറ്റം ആഴത്തില്‍ പരിശോധിക്കാതെ കേരളത്തിന്റെ രാഷ്ട്രീയപ്രയാണത്തെ യുക്തിഭദ്രമായി പിന്തുടരാനാകില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏതാണ്ടെല്ലാ ജാതി-മത-സാമുദായിക സംഘടനകളുടെയും നയപരിപാടികളിലും രാഷ്ട്രീയ സമീപനത്തിലും സംഘടനാ ബന്ധങ്ങളിലും സമുദായങ്ങള്‍ക്കിടയിലെ പാരസ്പര്യങ്ങളിലുമെല്ലാം പ്രകടമായ മാറ്റങ്ങള്‍ വന്നിരിക്കുന്നു.

അതോടൊപ്പം തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഇത്തരം സംഘടനകളോടും സംഘാടനങ്ങളോടുമുള്ള കാഴ്ചപ്പാടുകളും ഏറെ മാറി. ഈ സാമൂഹ്യമാറ്റങ്ങളുടെ രാഷ്ട്രീയലാഭമെടുപ്പില്‍ മുന്നില്‍ നിന്നത് ബിജെപി ആയിരുന്നു. സിപിഎമ്മിനും ചെറിയ നേട്ടങ്ങളുണ്ടായി. എന്നാല്‍ ജനാധിപത്യ കേരളത്തിന്റെ ജനനം മുതല്‍ ഇക്കാലമത്രെയും ജാതി-മത-സാമുദായിക സംഘടനകളുടെ നയനിലപാടുകളുടെ ലാഭമെടുപ്പുകാരായിരുന്ന കോണ്‍ഗ്രസ് ഈ പരിവര്‍ത്തനഘട്ടത്തിന്റെ മൂകസാക്ഷികളായി മാറിയെന്നതാണ് ഏറ്റവും വലിയ വൈരുധ്യം.

സംഘ്പരിവാര്‍ ദേശീയാടിസ്ഥാനത്തില്‍ പരീക്ഷിച്ച് വിജയിപ്പിച്ച മുസ്‌ലിം വിരുദ്ധപ്രചാരണത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതം ശരിയാംവണ്ണം വിലയിരുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിനും സിപിഎമ്മിനും അവര്‍ നയിക്കുന്ന മുന്നണികള്‍ക്കും കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസത്തിന്റെയും അസംതൃപ്തിയുടെയും വിത്തു പാകാനുള്ള നീക്കങ്ങളായിരുന്നു ഇതില്‍ ഏറ്റവും അപകടകരം.

ചെറിയൊരു വിഭാഗം കൃസ്തുമത വിശ്വാസികളും പുരോഹിതരും ഈ കെണിയില്‍ വീഴുകയും ചെയ്തു. കാസ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വിഷലിപ്തമായ പ്രചാരണങ്ങള്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ചത് കൂടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സവര്‍ണക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പല മണ്ഡലങ്ങളിലും യുഡിഎഫിന് തിരിച്ചടിയായത്.

സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളുടെ രാഷ്ട്രീയ ലാഭമെടുപ്പ് പൂര്‍ണമായും ബിജെപിക്ക് പോകരുതെന്നതായിരുന്നു സിപിഎമ്മിന്റെ രാഷ്ട്രീയ നയം. മദ്രസാ ക്ഷേമനിധിയും മദ്രസാധ്യാപകരുടെ ശമ്പളവും അടക്കമുള്ള അടിസ്ഥാന രഹിതമായ പ്രചാരണങ്ങളോട് തന്ത്രപരമായ മൗനം പാലിച്ചും ലീഗിനെതിരായ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയും വിദ്വേഷ രാഷ്ട്രീയ വിളവെടുപ്പില്‍ സിപിഎമ്മും പങ്കാളികളായി.

അന്നത്തെ സംസ്ഥാന സെക്രട്ടറി തന്നെ നടത്തിയ അമീര്‍- ഹസന്‍- കുഞ്ഞാലിക്കുട്ടി പരാമര്‍ശങ്ങളൊക്കെ ഈ നയത്തിന്റെ പരസ്യപ്രഖ്യാപനങ്ങളായിരുന്നു. കെഎം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതോടെ ക്രിസ്ത്യന്‍-മുസ്‌ലിം സമുദായത്തിനിടയില്‍ രൂപപ്പെട്ടു വന്ന അവിശ്വാസത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തിന് ആക്കം കൂടി.

സംഘ്പരിവാര്‍ വിതച്ച മുസ്‌ലിം, ക്രിസ്ത്യന്‍ വിഭജനത്തിന്റെ വിളവെടുപ്പില്‍ ചെറിയൊരു പങ്ക് സിപിഎമ്മിനും കിട്ടി. ഇങ്ങനെ കൂടിയാണ് കോണ്‍ഗ്രസിന്റെ പരമ്പരാഗത കുടിയേറ്റ ക്രിസ്ത്യന്‍ വോട്ടുബാങ്കിലേക്ക് ബിജെപിക്ക് ഒപ്പം സിപിഎമ്മും കടന്നു കയറിയത്.

ഈ സാമുദായിക സ്പര്‍ധയുടെ ആഴമളക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വന്ന വീഴ്ചയായിരുന്നു കെ എം മാണിയുടെ ഇടതുമുന്നണി പ്രവേശം. സിപിഎമ്മിനാകട്ടെ ഇതൊരു സുവര്‍ണാവസരമായിരുന്നു. ബിജെപി കടന്നുകയറ്റത്തില്‍ നിന്ന് തങ്ങളുടെ ഹിന്ദു വോട്ടുബാങ്കിനെ സംരക്ഷിച്ച് നിര്‍ത്താന്‍ ഉപയോഗിച്ച കുഞ്ഞൂഞ്ഞ് -കുഞ്ഞുമാണി- കുഞ്ഞാലി ഭരണമെന്ന പ്രചാരണത്തിന് അമീര്‍- ഹസന്‍- കുഞ്ഞാലിക്കുട്ടി എന്ന് കുറച്ചു കൂടി മൂര്‍ച്ച കൂട്ടാന്‍ മാണിയുടെ മറുകണ്ടം ചാട്ടം സിപിഎമ്മിനെ സഹായിച്ചു.

അങ്ങനെ സംഘ്പരിവാര്‍ വിതച്ച മുസ്‌ലിം, ക്രിസ്ത്യന്‍ വിഭജനത്തിന്റെ വിളവെടുപ്പില്‍ ചെറിയൊരു പങ്ക് സിപിഎമ്മിനും കിട്ടി. ഇങ്ങനെ കൂടിയാണ് കോണ്‍ഗ്രസിന്റെ പരമ്പരാഗത കുടിയേറ്റ ക്രിസ്ത്യന്‍ വോട്ടുബാങ്കിലേക്ക് ബിജെപിക്ക് ഒപ്പം സിപിഎമ്മും കടന്നു കയറിയത്.

കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രധാന ശക്തി സ്രോതസായ മുസ്‌ലിം സമുദായത്തിനിടയിലും ഇക്കാലയളവില്‍ ശ്രദ്ധേയമായ പല രാഷ്ട്രീയ ചലനങ്ങളും നടക്കുന്നുണ്ടായിരുന്നു. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഏറ്റവും വലിയ സ്വാധീനശക്തിയായ സമസ്തയിലുണ്ടായ പടലപ്പിണക്കങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം.

എക്കാലത്തും മുസ്‌ലിം ലീഗിനോട് ചേര്‍ന്നു നില്ക്കുന്ന പരമ്പരാഗത രാഷ്ട്രീയ സമീപനത്തില്‍ മാറ്റം വരുത്തണമെന്ന വാദം സമസ്തയില്‍ ശക്തിപ്പെട്ടു. മാത്രമല്ല വിദ്യാര്‍ഥി യുവജന നേതാക്കളുടെ നേതൃത്വത്തില്‍ സമസ്തയില്‍ ഒരു ലീഗ് വിരുദ്ധ വിഭാഗം രൂപപ്പെടുകയും ചെയ്തു. ഈ സംഭവങ്ങള്‍ തങ്ങള്‍ക്ക് കൂടി ഗുണം ചെയ്യുന്ന രാഷ്ട്രീയ ചലനങ്ങളായാണ് തുടക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലീഗിന്റെ ഇടനിലയില്ലാതെ സമസ്ത നേതൃത്വവുമായി നേരിട്ടുള്ള ഇടപെടല്‍ സാധ്യമാകുന്നതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അതീവ സന്തുഷ്ടരുമായിരുന്നു. അതുകൊണ്ടൊക്കെ തന്നെ സമസ്തയിലെ ഈ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസിന് വലിയ ആശങ്കയുണ്ടായിരുന്നില്ല.

എന്നാല്‍ മുസ്‌ലിം ന്യൂനപക്ഷത്തിനിടയിലേക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ ഏറെ നാളായി നടത്തുന്ന ശ്രമങ്ങളുടെ സ്വാഭാവിക തുടര്‍ച്ചയായാണ് സിപിഎം ഈ സംഭവവികാസങ്ങളെ സമീപിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സമസ്തയിലെ ഒരു വിഭാഗവുമായി സിപിഎം നിരന്തര സമ്പര്‍ക്കം ആരംഭിച്ചിരുന്നു.

മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളിലൂടെയും മുസ്‌ലിം ജനസാമാന്യത്തിലേക്ക് ഇടനിലക്കാരില്ലാതെയും ഇറങ്ങിച്ചെല്ലാനുള്ള പല തന്ത്രങ്ങളും സിപിഎം പരീക്ഷിച്ചിരുന്നു. ഇവയെല്ലാം പരാജയമായതിന്റെ രാഷ്ട്രീയാനുഭവത്തിലാണ് മത സംഘടനകളിലൂടെ മുസ്‌ലിം ന്യൂനപക്ഷത്തിനിടയില്‍ സ്വാധീനമുറപ്പിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയത്.

ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടുകളും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തോട് കൂടുതല്‍ അടുത്തു നില്ക്കാമെന്ന മനോഭാവത്തിലേക്ക് സമസ്തയിലെ ഒരു വിഭാഗത്തെ നയിച്ചു.

വിദ്യാര്‍ഥി യുവ നേതൃത്വത്തിലെ വലിയൊരു വിഭാഗവും ഈ നിലപാടിന് അനുകൂലമായി. ചുരുക്കത്തില്‍ ലീഗിനോടുള്ള സമസ്തയിലെ ഒരു വിഭാഗത്തിന്റെ വിയോജിപ്പ് യുഡിഫിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിനും തലവേദനയാകുന്ന അവസ്ഥായാണുണ്ടാക്കിയത്.

ഇത്തരത്തിലുള്ള പലതരം സാമൂഹ്യ രാഷ്ട്രീയ വെല്ലുവിളികളാണ് കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് നേരിടുന്നത്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒറ്റമൂലിയായി ഹൈക്കമാന്‍ഡ് കണ്ടത് നേതൃമാറ്റമാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃനിരയില്‍ ക്രിസ്ത്യന്‍ മുഖമില്ല എന്ന ഒരൊറ്റ പ്രശ്‌നത്തിന് മാത്രമാണ് ഫലത്തില്‍ ഈ നേതൃമാറ്റം പരിഹാരമാകുന്നത്.

അതിനപ്പുറത്തുള്ള പലവിധ പ്രശ്‌നങ്ങള്‍ക്ക് കൂടി പരിഹാരം കണ്ടെത്താന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കോണ്‍ഗ്രസ് നേതൃനിരക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെയും കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ തന്നെയും ഭാവി.