വിനയത്തിന്റെയും സമര്‍പ്പണത്തിന്റെയും ആരാധന


വിനയത്തിന്റെയും പരമമായ വണക്കത്തിന്റെയും ചേഷ്ടകളിലൂടെ ആരാധനാഭാവവും ദാസ്യവും പരിപൂര്‍ണമായി നാഥന് സമര്‍പ്പിക്കുകയാണ് ഹാജിമാര്‍. അവര്‍ അണിഞ്ഞിരുന്ന ഉടയാടകള്‍ മാറ്റി രണ്ടു തൂവെള്ള തുണികളില്‍ ഒതുങ്ങുന്നു. സ്ഥാനമാനങ്ങളുടെ, ഇഷ്ടാനിഷ്ടങ്ങളുടെ, സംസ്‌കാരങ്ങളുടെ പ്രതീകമായ വസ്ത്രങ്ങളാണ് ഊരിയെറിഞ്ഞത്.

ഭൂമുഖത്ത് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ഇടമാണ് മക്ക. ഭൂമിയുടെ ഹൃദയമാണത്. ഗ്രാമങ്ങളുടെ മാതാവ് (ഉമ്മുല്‍ഖുറാ), നിര്‍ഭയ രാജ്യം (അല്‍ ബലദുല്‍ അമീന്‍), ബക്ക എന്നീ നാമങ്ങളിലെല്ലാം ഖുര്‍ആന്‍ ആ നാടിനെ വിശേഷിപ്പിക്കുന്നു. ഏകനായ അല്ലാഹുവിനെ ആരാധിക്കാന്‍ ലോകത്ത് ആദ്യമായി സ്ഥാപിതമായ ഭവനം അവിടെയാണ്.