മൂഡ് സ്വിങ് അല്ല മൂഡ് ഡിസോര്‍ഡര്‍

നാജിയ ടി

ബൈപോളാര്‍ ഡിസോര്‍ഡര്‍ മൂഡ് ഡിസോര്‍ഡര്‍ ആണ്. ഉന്മാദം, ഡിപ്രഷന്‍ എന്നീ അവസ്ഥകളിലൂടെയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്ള വ്യക്തി കടന്നുപോകുന്നത്. ചിലരില്‍ ഉന്മാദാവസ്ഥ മുന്നിട്ടുനില്‍ക്കുമ്പോള്‍ മറ്റു ചിലരില്‍ വിഷാദമാകും മുന്നില്‍.

രോ മനുഷ്യ മനസ്സും എത്ര വ്യത്യസ്തമാണ്! ഓരോരുത്തരും പല തരത്തിലുള്ള മാനസികാവസ്ഥകളിലൂടെയും വികാരങ്ങളിലൂടെയുമാണ് ഓരോ ദിനവും കടന്നുപോകുന്നത്. സന്തോഷവും സങ്കടവും ഭയവും സ്‌നേഹവും എല്ലാം കൃത്യമായ തോതില്‍ ആറ്റിക്കുറുക്കിയെടുത്ത പോലെയാണ് മനുഷ്യ മനസ്സ്. ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ അളവില്‍ വ്യതിയാനം സംഭവിച്ചാല്‍ ജീവിതത്തിന്റെ താളം തന്നെ തെറ്റും.

ഒന്നോര്‍ത്തുനോക്കൂ, സാധാരണയായി നമ്മുടെ മനസ്സില്‍ ഉണ്ടാകുന്ന ഇത്തരം അവസ്ഥകള്‍ അതിന്റെ ഏറ്റവും കൂടിയ തോതില്‍ ഉണ്ടായാല്‍ ഉണ്ടാകുന്ന അവസ്ഥ എത്ര ഭീകരമായിരിക്കും? ഇത്തരത്തില്‍ വിഷാദവും ഉന്മാദവും അതിന്റെ ഏറ്റവും കൂടിയ തോതില്‍ ഉണ്ടാകുന്ന അവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍.

ബൈ പോളാര്‍ ഡിസോര്‍ഡര്‍ ഒരു മൂഡ് ഡിസോര്‍ഡറാണ്. മാനിയ (ഉന്മാദം), ഡിപ്രഷന്‍ (വിഷാദം) എന്നീ രണ്ട് അവസ്ഥകളിലൂടെയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്ള ഒരു വ്യക്തി കടന്നുപോകുന്നത്. ചിലയാളുകളില്‍ ഉന്മാദാവസ്ഥ മുന്നിട്ടുനില്‍ക്കുമ്പോള്‍ മറ്റു ചിലരില്‍ വിഷാദമാണ് മുന്‍പന്തിയില്‍.

ഉന്മാദാവസ്ഥയിലുള്ള ഒരു വ്യക്തിക്ക് അമിതോല്‍സാഹവും ഊര്‍ജവും ഉണ്ടായിരിക്കും. വിഷാദാവസ്ഥ നേരെ മറിച്ചാണ്. കാരണമില്ലാത്ത വിഷാദഭാവത്തില്‍ ആയിരിക്കും ഇവര്‍.

പ്രധാന ലക്ഷണങ്ങള്‍

മാനിയ അഥവാ ഉന്മാദം: അമിതമായ ഊര്‍ജവും പ്രവര്‍ത്തനങ്ങളും. നിര്‍ത്താതെയുള്ള അമിതമായ സംസാരം. ഒരേ സമയത്ത് വ്യത്യസ്ത കാര്യങ്ങളില്‍ മുഴുകുകയും അവ പൂര്‍ത്തിയാക്കാതിരിക്കുകയും ചെയ്യുക.

രാത്രി ഉറക്കം നഷ്ടമാവുക. ചുറ്റുമുള്ളവരോട് ദേഷ്യത്തോടെ പെരുമാറുക. പുതിയ ആശയങ്ങളും ചിന്തകളും മനസ്സില്‍ ഉണ്ടാവുകയും അവ തുടരെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുക. എതിര്‍ത്തു പറയുന്നവരോട് വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുക.

പണം അമിതമായി ചെലവഴിക്കുക. അതിരു കടന്ന ലൈംഗിക ചിന്തകള്‍. യാഥാര്‍ഥ്യവുമായി ബന്ധമില്ലാതെ പെരുമാറുക. അമിതമായ ആത്മവിശ്വാസവും ആവേശവും.

ഡിപ്രഷന്‍ അഥവാ വിഷാദം

കാരണം അറിയാത്ത വിഷാദവും കരച്ചിലും. പണ്ട് താല്‍പര്യമുണ്ടായിരുന്ന കാര്യങ്ങളില്‍ എല്ലാം വിരക്തി. പെട്ടെന്നുള്ള അമിതമായ ക്ഷീണം. എപ്പോഴും തനിച്ചിരിക്കാനുള്ള ആഗ്രഹം. എപ്പോഴും ഉറങ്ങണമെന്ന തോന്നല്‍. എന്നാല്‍ ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ.

ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക. സാമൂഹിക ഇടപെടലുകളില്‍ നിന്നു മാറിനില്‍ക്കുക. ഭക്ഷണത്തോട് വിരക്തി കാണിക്കുക.

നിത്യജീവിതത്തില്‍ ഉണ്ടാകുന്ന സ്ട്രെസ്സുകളില്‍ നിന്നു മുക്തി നേടി സമാധാനപരമായ ജീവിതശൈലി രൂപീകരിച്ചാല്‍ ഈ രോഗാവസ്ഥ തുടരെ വരുന്നതില്‍ നിന്ന് ഒരു പരിധി വരെ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറക്കം നിര്‍ബന്ധമാണ്.

ആത്മഹത്യാ പ്രവണത, ഉത്കണ്ഠ- ഈ രണ്ട് അവസ്ഥകളും ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്ള വ്യക്തികളില്‍ മാറിമാറി ഉണ്ടാവാം. ആവര്‍ത്തന സ്വഭാവമുള്ള ഒരു രോഗമാണിത്. ഒരു തവണ വന്നു മാറിക്കഴിഞ്ഞാല്‍ വര്‍ഷങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രണ്ട് രോഗാവസ്ഥകള്‍ക്ക് ഇടയില്‍ തീര്‍ത്തും നോര്‍മലായ ഒരു കാലഘട്ടം ഉണ്ടാവും.

പ്രധാന കാരണങ്ങള്‍

തലച്ചോറിലെ വിവിധ രാസപദാര്‍ഥങ്ങളിലെ ഏറ്റക്കുറച്ചിലുകളാണ് ബൈപോളാര്‍ ഡിസോര്‍ഡറിന്റെ പ്രധാന കാരണമായി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പാരമ്പര്യമായും ഇത് ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിവിധ തരം സ്ട്രെസ്സുകള്‍, കുടുംബ പ്രശ്‌നങ്ങള്‍, ജോലിയിലെ പ്രശ്‌നങ്ങള്‍, പരീക്ഷകള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ് തുടങ്ങിയ കാരണങ്ങളാല്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ ആവര്‍ത്തിച്ചു വരാനുള്ള സാധ്യതയുണ്ട്.

ചികിത്സാരീതി

മരുന്നു ചികിത്സയാണ് ഇവിടെ ഏറ്റവും പ്രധാനമായി നല്‍കാറുള്ളത്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ കുറഞ്ഞാല്‍ സൈക്കോതെറാപ്പി നല്‍കാം. ഇതിലൂടെ ആവര്‍ത്തിച്ച് രോഗാവസ്ഥ വരുന്നതിനുള്ള ഇടവേള കുറയ്ക്കാന്‍ സാധിക്കും. രോഗത്തെക്കുറിച്ചുള്ള അറിവ് രോഗിക്കും കുടുംബാംഗങ്ങള്‍ക്കും കൃത്യമായി ലഭ്യമാവേണ്ടതുണ്ട്. അതിനായി ഫാമിലി തെറാപ്പിയും ആവശ്യമായി വരും.

ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരിക്കലും മരുന്നിന്റെ ഡോസ് കുറക്കുകയോ നിര്‍ത്തുകയോ ചെയ്യരുത്. രോഗത്തിന്റെ തീവ്രത അനുസരിച്ച് ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടിവരും.

നിത്യജീവിതത്തില്‍ ഉണ്ടാക്കുന്ന സ്ട്രെസ്സുകളില്‍ നിന്നു മുക്തി നേടി സമാധാനപരമായ ഒരു ജീവിതശൈലി രൂപീകരിച്ചാല്‍ ഈ രോഗാവസ്ഥ തുടരെ വരുന്നതില്‍ നിന്ന് ഒരു പരിധി വരെ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറക്കം രോഗിക്ക് നിര്‍ബന്ധമാണ്. കുടുംബത്തിന്റെയും ചുറ്റുമുള്ളവരുടെയും നിര്‍ലോഭമായ പിന്തുണ ഇവര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ടതാണ്.

റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്

ഫോണ്‍: 8848 213 825


നാജിയ ടി എഴുത്തുകാരി, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്